
ഡൽഹിയിൽ നിന്നും കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന് കണ്ടെത്തി. ത്രിപുര സ്വദേശിനിയായ സ്നേഹ ദേബ്നാഥിന്റെ (19) മൃതദേഹമാണ് കണ്ടെത്തിയത്. ഈ മാസം ഏഴാംതീയതി സ്നേഹയെ കാണാതാകുകയായിരുന്നു. ഗീതാ കോളനി ഫ്ലൈ ഓവറിനു താഴെനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഡൽഹിയിലെ ആത്മറാം സനാതൻ ധർമ കോളജിലെ വിദ്യാർത്ഥിനിയാണ് യുവതി.
ത്രിപുര സ്വദേശിനിയായ പെൺകുട്ടി പഠനത്തിനായാണ് ഡൽഹിയിലെത്തിയത്. സ്നേഹ എഴുതിയതെന്നു കരുതുന്ന ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായി കുടുംബം അറിയിച്ചിരുന്നു. ഡൽഹിയിലെ സിഗ്നേച്ചർ പാലത്തിൽനിന്ന് ചാടി ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്ന് കത്തിലുണ്ടെന്ന് കുടുംബം പറഞ്ഞു. ‘ഞാനൊരു പരാജയമാണെന്നും ഭാരമാണെന്നും തോന്നുന്നു. ഇങ്ങനെ ജീവിക്കുന്നത് അസഹനീയമാണ്’–സ്നേഹയുടെ കത്തിൽ പറയുന്നു. തന്റെ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്നും സ്വന്തം തീരുമാനമാണ് ഇതെന്നും കത്തിലുണ്ട്. സൃഹൃത്തിനെ റയിൽവെ സ്റ്റേഷനിലിറക്കാൻ പോകുന്നു എന്നായിരുന്നു അവസാനം വീട്ടിലേക്ക് വിളിച്ച സ്നേഹ പറഞ്ഞത്. അതിനു ശേഷം യുവതിയെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല.











