
ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നത് തുർക്കിയിലെന്ന് റിപ്പോർട്ട്. ഗൂഢാലോചനയ്ക്ക് പിന്നിലെ പ്രധാന മസ്തിഷ്‌കം ‘ഉകാസ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഭീകരനാണെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഡൽഹിക്കു പുറമെ അയോധ്യയിലും ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിട്ടിരുന്നെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
അൽ-ഫലാഹ് യൂണിവേഴ്‌സിറ്റി പ്രൊഫസർ ഡോ. ഉമർ നയിച്ച ‘ഡൽഹി മൊഡ്യൂളി’ലെ ഭീകരർക്കും ജയ്‌ഷെ മുഹമ്മദ്, അൻസാർ ഗസ്‌വത്-ഉൽ-ഹിന്ദ് തുടങ്ങിയ ഭീകര സംഘടനകൾക്കും ഇടയിലെ പ്രധാന കണ്ണിയായി ഉകാസ പ്രവർത്തിച്ചിരുന്നതായി അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. 2022-ൽ തുർക്കിയിൽ വച്ച് ഗൂഢാലോചനയുടെ ആദ്യ ഘട്ടങ്ങൾ ആസൂത്രണം ചെയ്തതായാണ് അന്വേഷണ വിവരങ്ങൾ സൂചിപ്പിക്കുന്നത്.
2022 മാർച്ചിലാണ് ഉമർ തുർക്കിയിലേക്ക് യാത്ര ചെയ്തത്. അങ്കാറയിൽ രണ്ടാഴ്ച നീണ്ടുനിന്ന താമസത്തിനിടെ ‘ഉകാസ’യുമായി ടെലഗ്രാം വഴി ബന്ധം സ്ഥാപിക്കുകയും പിന്നീട് സിഗ്നൽ, സെഷൻ പോലുള്ള എൻക്രിപ്റ്റ് ചെയ്ത ആപ്പുകളിലൂടെ ആശയവിനിമയം തുടരുകയും ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇന്ത്യയിൽ രഹസ്യ സെല്ലുകൾ സ്ഥാപിക്കൽ, ആക്രമണ പരമ്പരയ്ക്കുള്ള രൂപരേഖ തുടങ്ങിയവയാണ് ചർച്ചകളുടെ പ്രധാന വിഷയം ആയിരുന്നത്.
ഉകാസയുടെ ഡിജിറ്റൽ ആശയവിനിമയ വിവരങ്ങൾ ശേഖരിക്കുന്നതിനായി അന്വേഷണ സംഘം വിദേശ രഹസ്യാന്വേഷണ ഏജൻസികളുടെ സഹായം തേടുന്നുണ്ട്.










