
ന്യൂഡൽഹി: ഭാര്യയെ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി. കിഴക്കൻ ഡൽഹിയിലെ കല്യാൺപുരിയിൽ തിങ്കളാഴ്ച രാവിലെയായിരുന്നു ദാരുണ സംഭവം. ഡൽഹി പോലീസിലെ കോൺസ്റ്റബിളായ മനീഷ് ഭാട്ടിയാണ് ഭാര്യയും അധ്യാപികയുമായ പ്രിയങ്കയെ (26) കൊലപ്പെടുത്തിയത്.
സ്കൂട്ടറിൽ ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതായാണ് പ്രാഥമിക വിവരം. തർക്കം രൂക്ഷമായതോടെ മനീഷ് പ്രിയങ്കയെ നടുറോഡിൽ വെടിവെച്ച് ആക്രമിച്ച ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രിയങ്കയുടെ ജന്മദിനത്തിലാണ് ഈ ക്രൂരകൃത്യം നടന്നത്.
സംഭവം കണ്ട വഴിയാത്രക്കാരാണ് ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയെ സമീപത്തെ ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ചികിത്സയ്ക്കിടെ മരണം സംഭവിച്ചു.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡൽഹി പോലീസിന്റെ ആന്റി ഓട്ടോ തെഫ്റ്റ് സ്ക്വാഡിലെ അംഗമായ മനീഷ് ഭാട്ടിക്കായി വ്യാപക തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.










