
അഞ്ച് വർഷമായി കോടതിമുറികളിൽ നീണ്ടുനിന്ന വിവാഹമോചന പോരാട്ടത്തിന് ഒടുവിൽ അപ്രതീക്ഷിതമായ ഒരു വഴിത്തിരിവ്. ഡൽഹിയിലെ ഒരു കുടുംബക്കോടതിയിലാണ് സിനിമയെ അനുസ്മരിപ്പിക്കുന്ന രംഗങ്ങൾ അരങ്ങേറിയത്. വിവാഹമോചന നടപടികളുടെ അവസാനഘട്ടത്തിൽ എത്തിയ ദമ്പതികൾ, കോടതിമുറിയിൽ തന്നെ എല്ലാ ഭിന്നതകളും മറന്ന് വീണ്ടും ഒന്നിക്കുകയായിരുന്നു.
2020-ൽ വിവാഹിതരായ സൗരഭും ശിഖയും വിവാഹജീവിതം ആരംഭിച്ചതിന് പിന്നാലെ തന്നെ അഭിപ്രായവ്യത്യാസങ്ങളുടെയും തർക്കങ്ങളുടെയും വഴിയിലേക്ക് നീങ്ങി. പ്രശ്നങ്ങൾ രൂക്ഷമായതോടെ ഇരുവരും നിയമത്തിന്റെ സഹായം തേടി. വർഷങ്ങളോളം നീണ്ടുനിന്ന കേസ് ഇരുവരെയും മാനസികമായും സാമ്പത്തികമായും തളർത്തി.
ഇതിനിടെ ശിഖയുടെ കുടുംബത്തെയും പ്രതിസന്ധികൾ വേട്ടയാടി. മകളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾക്കിടെ ശിഖയുടെ പിതാവിന് ഹൃദയാഘാതമുണ്ടായി. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കുടുംബം അദ്ദേഹത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാൽ ഈ ഘട്ടത്തിലാണ് കഥയിൽ നിർണായകമായ മാറ്റമുണ്ടായത്. ശിഖയുടെ പിതാവിന്റെ ആരോഗ്യനിലയെക്കുറിച്ച് അറിഞ്ഞ സൗരഭ്, അദ്ദേഹത്തെ ഗുരുഗ്രാമിലെ ഒരു മികച്ച ആശുപത്രിയിലേക്ക് മാറ്റാൻ സഹായിച്ചു. തുടർചികിത്സയ്ക്ക് ശേഷം അദ്ദേഹം ആരോഗ്യവാനായി മടങ്ങി.
പിന്നീട് കേസിന്റെ തുടർവാദത്തിനായി ഇരുവരും വീണ്ടും കോടതിയിലെത്തി. വിവാഹമോചന തീരുമാനത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണോ എന്ന് ജഡ്ജി സൗരഭിനോട് ചോദിച്ചപ്പോൾ, മറുപടിക്ക് പകരം അദ്ദേഹം ശിഖയെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു. ആ നിമിഷം തന്നെ വികാരാധീനയായ ശിഖ വിവാഹമോചന രേഖകൾ കീറിക്കളഞ്ഞ് സൗരഭിന്റെ അരികിലേക്ക് ഓടിയെത്തി. തുടർന്ന് ഇരുവരും പരസ്പരം ആലിംഗനം ചെയ്തു.
കോടതിമുറിയിൽ സന്നിഹിതരായവരെ പോലും വികാരഭരിതരാക്കിയ ആ നിമിഷത്തോടെ, അഞ്ച് വർഷമായി നീണ്ടുനിന്ന നിയമപോരാട്ടത്തിനും അകൽച്ചയ്ക്കും അവസാനമായി. ദേഷ്യവും വേദനയും മറന്ന് പുതിയൊരു തുടക്കത്തിലേക്കാണ് ഇരുവരും കൈകോർത്തത്.










