
ഡൽഹിയുടെ പുതിയ മന്ത്രിയാര് എന്ന ചോദ്യമാണ് രാജ്യത്തെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഇപ്പോൾ ഉയരുന്നത്. ബിജെപി ദേശീയ നേതൃത്വം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നാണ് ഡൽഹി ഘടകം വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പലപേരുകളും ഉയർന്നുകേട്ടിരുന്നെങ്കിലും ഡൽഹി മുഖ്യമന്ത്രിയായി പരിഗണിക്കുന്നവരുടെ പട്ടികയിൽ ഇപ്പോൾ പ്രധാനമായും ഉയർന്നു കേൾക്കുന്നത് രണ്ട് പേരുകളാണ്. അവർ രണ്ടും വനിതകളാണ് എന്നതാണ് ഏറെ ശ്രദ്ധേയം. അതെ, ഡൽഹിയുടെ അടുത്ത മുഖ്യമന്ത്രിയും ഒരു വനിതയായിരിക്കും എന്ന് ഏതാണ്ട് ഉറപ്പാകുകയാണ്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശത്ത് നിന്നും മടങ്ങിയെത്തിയതിന് ശേഷം മാത്രമേ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകൂ.
ഷാലിമാർ ബാഗ് മണ്ഡലത്തിൽ നിന്നും വിജയിച്ച മഹിളാ മോർച്ച ദേശീയ ഉപാധ്യക്ഷ രേഖ ഗുപ്ത, ഗ്രേറ്റർ കൈലാഷിൽ എഎപിയുടെ സൗരഭ് ഭരദ്വാജിനെ പരാജയപ്പെടുത്തിയ ശിഖ റോയി എന്നിവരാണ് മുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിക്കപ്പെടുന്നത് എന്നാണ് റിപ്പോർട്ട്. അതേസമയം ഫെബ്രുവരി 14ന് ശേഷം ബിജെപി ഡൽഹി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
വനിത മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയാണെങ്കിൽ 27 വർഷത്തിനു ശേഷം സുഷമ സ്വരാജിനു പിൻഗാമിയായി ബിജെപിക്കു മറ്റൊരു വനിത കൂടി വരുന്നു എന്ന പ്രത്യേകതയും ഉണ്ട്. സുഷമയ്ക്കു ശേഷം കോൺഗ്രസിന്റെ ഷീല ദീക്ഷിത് 15 വർഷം ഡൽഹി മുഖ്യമന്ത്രിയായിരുന്നു. അരവിന്ദ് കേജ്‌രിവാൾ രാജിവച്ചതിനു പിന്നാലെ അതിഷിയെ എഎപി മുഖ്യമന്ത്രിയാക്കിയിരുന്നു. തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ അതിഷി കഴിഞ്ഞ ദിവസം രാജി സമർപ്പിച്ചിരുന്നു.











