
ഡൽഹിയിലെ കഫെ ഉടമ പൂനീത് ഖുറാനയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 40 വയസ്സുകാരനായ പൂനീത് ഖുറാന ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഭാര്യയുടെയും ഭാര്യാപിതാവിന്റെയും പീഡനങ്ങളെ തുടർന്നാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് സൂചന. മരണത്തിനു മുൻപ് റിക്കോഡ് ചെയ്ത വിഡിയോ പൊലീസ് കണ്ടെടുത്തു. 40 വയസ്സുകാരനായ പൂനീത് ഖുറാന, ഭാര്യ മണിക പഹ്വയും പിതാവും മാനസികമായി പീഡിപ്പിച്ചെന്നും നിറവേറ്റാനാകാത്ത ആവശ്യങ്ങൾ ഉന്നയിച്ചെന്നുമാണ് യുവാവ് വീഡിയോയിൽ പറയുന്നത്.
‘‘എനിക്കു ചെയ്യാൻ കഴിയുന്നതിലേറെ നിബന്ധനകളുമായി അവർ സമ്മർദത്തിലാക്കുന്നു. ഇനിയും 10 ലക്ഷം രൂപ ആവശ്യപ്പെടുകയാണ്, അത് നൽകാൻ കഴിയില്ല. എന്റെ മാതാപിതാക്കളോട് ആവശ്യപ്പെടാനും കഴിയില്ല. ഭാര്യയും പിതാവും ചേർന്ന് എന്നെ വളരെയധികം പീഡിപ്പിക്കുന്നു. ഈ സമ്മർദം താങ്ങാനാവില്ല, ഞാൻ ആത്മഹത്യ ചെയ്യാൻ പോകുകയാണ്.’’– വിഡിയോയിൽ പുനീത് പറഞ്ഞു.
ഡിസംബർ 31ന് വൈകിട്ട് നാലരയോടെയാണ് ഡൽഹിയിലെ മോഡൽ ടൗൺ പ്രദേശത്ത് പുനീതിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തിനു ചുറ്റും മുറിവുകളുമുണ്ടായിരുന്നു. തൂങ്ങിമരണമാണെന്നു പിന്നീട് പൊലീസ് സ്ഥിരീകരിച്ചു. പൂനീതിന്റെ വിഡിയോ പ്രസ്താവനയും കോൾ റിക്കോർഡിങ്ങുകളും അടങ്ങിയ മൊബൈൽ ഫോൺ തെളിവായി പിടിച്ചെടുത്തു.
2016ൽ ആണു പൂനീതും മണികയും വിവാഹിതരായത്. പ്രശസ്തമായ വുഡ്ബോക്സ് കഫെ ഇവരൊമിച്ചു നടത്തിയിരുന്നു. 2 വർഷത്തിനുള്ളിൽ ബന്ധം വഷളായി, പരസ്പര സമ്മതത്തോടെ വിവാഹമോചന നടപടികൾ തുടങ്ങി. ഇതോടെ വൻ തുക ഭാര്യ ആവശ്യപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.











