ഡൽഹിയിൽ ബിജെപി അധികാരത്തിലേക്ക്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ബിജെപി അധികാരത്തിലേക്ക്. ഡൽഹിയിൽ വോട്ടെണ്ണൽ പുരോഗമിക്കവെ ബിജെപി കേവല ഭൂരിപക്ഷവും കടന്ന് മുന്നേറുകയാണ്. ആം ആദ്മി പാർട്ടി തൊട്ടുപിന്നിലുണ്ടെങ്കിലും അവർക്ക് ഭരണം നഷ്ടപ്പെടുമെന്ന് ഉറപ്പായി. അതേസമയം, കോൺഗ്രസ് ഒരു സീറ്റിൽ പോലും മുന്നിലെത്തിയില്ല. നീണ്ട 27 വർഷത്തിനൊടുവിലാണ് ഡൽഹിയിൽ ബിജെപി അധികാരത്തിലെത്തുന്നത്.
ആം ആദ്മി പാർട്ടി, ബിജെപി, കോൺഗ്രസ് എന്നീ പ്രമുഖ പാർട്ടികളുടെ ത്രികോണമത്സരത്തിനാണ് തലസ്ഥാനം വേദിയായത്. കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാൽ ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബിജെപിയുടെ വിജയം പ്രവചിച്ചിരുന്നു.
19 എക്സിറ്റ് പോളുകളിൽ 11 എണ്ണവും ബിജെപിക്കു വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നു പ്രവചിക്കുമ്പോൾ 4 എണ്ണത്തിൽ എഎപിയാണു മുന്നിൽ. 60.54% പോളിങ്ങാണ് ഇക്കുറി ഡൽഹിയിൽ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020 ൽ 70 ൽ 62 സീറ്റു നേടിയാണ് എഎപി അധികാരത്തിലെത്തിയത്.











