
മുംബൈ: “സ്വാഭാവിക മരണം” എന്ന് കരുതി മൂന്ന് വർഷം മുൻപ് ഫയൽ അടച്ച കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. മഹാരാഷ്ട്രയിലെ ചന്ദ്രപുരിൽ പൊലീസ് കോൺസ്റ്റബിളായിരുന്ന ജയന്ത് ബല്ലാവറുടെ മരണത്തിലാണ് അപ്രതീക്ഷിത വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. ജയന്തിനെ സ്വന്തം മകൾ ആര്യ വളരെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഇപ്പോൾ പൊലീസ് പറയുന്നത്.
2023 ഏപ്രിൽ 25-നാണ് ജയന്ത് മരിക്കുന്നത്. രാവിലെ വീട്ടിൽ നിന്നു ഡ്യൂട്ടിക്കായി പുറപ്പെട്ട ജയന്ത്, ഓഫീസിൽ എത്തിയതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ടു കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മകൾ നൽകിയ മിൽക്ക് ഷേക്ക് കുടിച്ച ശേഷമാണ് അദ്ദേഹം പുറപ്പെട്ടത്. അന്ന് മരണകാരണം വ്യക്തമായിരുന്നില്ല; അതിനാൽ സ്വാഭാവിക മരണമായി രേഖപ്പെടുത്തി കേസ് അവസാനിപ്പിച്ചിരുന്നു.
പ്രതീക്ഷിക്കാത്ത ഒരാളുടെ മൊഴിയിലൂടെയാണ് കേസിൽ വഴിത്തിരിവായത്. ജയന്തിന്റെ മരണത്തിന് ശേഷം ആര്യ വിവാഹം കഴിച്ച ആശിഷ് ഷെഡ്മകെ, കഴിഞ്ഞ ദിവസങ്ങളിൽ പൊലീസിൽ എത്തി കുറ്റസമ്മതം നടത്തി. മകൾ ആര്യയുമായി ചേർന്ന് ജയന്തിനെ വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന് ആശിഷ് വെളിപ്പെടുത്തി.
ആര്യയും ആശിഷും തമ്മിലുള്ള പ്രണയബന്ധമാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോർട്ട്. അന്യമതസ്ഥനുമായുള്ള ആര്യയുടെ ബന്ധത്തെ ജയന്ത് എതിർത്തതോടെ, അദ്ദേഹത്തെ ഇല്ലാതാക്കാൻ ഇരുവരും പദ്ധതി തയ്യാറാക്കി. വിഷം വാങ്ങാൻ ആര്യ ബന്ധുവായ ചൈതന്യ ഗേദമിനെ സമീപിക്കുകയും പണം നൽകുകയും ചെയ്തതായും കണ്ടെത്തി.
മരണത്തിനു പിന്നാലെ ആര്യയും ആശിഷും വിവാഹിതരായെങ്കിലും ബന്ധം പിന്നീട് തകർന്നതാണ് സത്യം പുറത്തുവരാൻ കാരണമായതെന്നാണ് പൊലീസ് വിലയിരുത്തൽ. സംഭവത്തിൽ ആര്യ ബല്ലാവർ, ആശിഷ് ഷെഡ്മകെ, ചൈതന്യ ഗേദം, വിഷം നൽകിയ നാലാമത്തെ പ്രതി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് വർഷം പഴക്കമുള്ള കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാൻ സാധ്യതയുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു.











