
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനും ജീവൻ രക്ഷിക്കാനും നിർണ്ണായക നീക്കവുമായി സർക്കാർ. അണക്കെട്ടുകളുടെ മാനേജ്‌മെന്റിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യ നടപ്പിലാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. അടിയന്തര സാഹചര്യങ്ങളിൽ പെട്ടെന്ന് ഡാം ഷട്ടറുകൾ തുറന്നുവിടുന്നത് മൂലമുണ്ടാകുന്ന വെള്ളപ്പൊക്കം ഒഴിവാക്കാൻ എ.ഐ സംവിധാനം വഴി 72 മണിക്കൂർ (മൂന്ന് ദിവസം) മുൻപ് തന്നെ കൃത്യമായ വിവരങ്ങൾ ലഭ്യമാകും.
എ.ഐ പ്രവർത്തനം എങ്ങനെ?
മുൻകൂട്ടിയുള്ള നിർദ്ദേശം. വൃഷ്ടിപ്രദേശങ്ങളിലെ മഴയുടെ അളവ്, നദികളിലെയും താഴ്ന്ന പ്രദേശങ്ങളിലെയും ജലനിരപ്പ് എന്നിവ സ്വയം ശേഖരിച്ച്, ഡാം ഷട്ടറുകൾ എപ്പോൾ, എത്രത്തോളം ഉയർത്തണം എന്ന് എ.ഐ നിർദ്ദേശിക്കും.
കൃത്യമായ കണക്കുകൂട്ടൽ: നാസ ഉൾപ്പെടെയുള്ള ആഗോള കാലാവസ്ഥാ ഏജൻസികളുടെ വിവരങ്ങൾ, ഉപഗ്രഹ ഡാറ്റ, ഡാമുകളിലെ സെൻസറുകൾ, ഡ്രോൺ വിവരങ്ങൾ എന്നിവ ഉപയോഗിച്ച് ഓരോ പ്രദേശത്തും എത്രത്തോളം വെള്ളം ഉയരുമെന്ന് മുൻകൂട്ടി തിട്ടപ്പെടുത്തും.
ഘട്ടംഘട്ടമായ ജലനിർഗ്ഗമനം: ഡാമുകളിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് തത്സമയം വിശകലനം ചെയ്ത് ഘട്ടംഘട്ടമായി വെള്ളം പുറത്തുവിടുന്നതിലൂടെ പെട്ടെന്നുള്ള പ്രളയം പൂർണ്ണമായി തടയാനാകും.
ദ്രുത മുന്നറിയിപ്പുകൾ: ഭരണനേതൃത്വത്തിനും ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ഒരേസമയം അതിവേഗം അലർട്ടുകൾ കൈമാറാൻ സംവിധാനമുണ്ടാകും. മുൻകാല പ്രളയ വിവരങ്ങൾ ഉൾപ്പെടുത്തി 'ഫ്ലഡ്-മാപ്പിംഗും' നടപ്പിലാക്കും.
ആഗോള മാതൃകകളും ഇന്ത്യയിലെ മുന്നേറ്റവും
കൊറിയ, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിലവിലുള്ള അത്യാധുനിക എ.ഐ ഹൈഡ്രോളജിക്കൽ മോഡലുകളുടെ മാതൃകയിലാണ് സംസ്ഥാനത്തും സംവിധാനമൊരുക്കുന്നത്. ഡാം സുരക്ഷ പരിശോധിക്കുന്നതിനും, ആവശ്യമെങ്കിൽ സ്വയം പ്രവർത്തിക്കുന്ന ഓട്ടോമേറ്റഡ് ഗേറ്റ് സംവിധാനങ്ങൾക്കും എ.ഐക്ക് കഴിയും.
ഇന്ത്യയിൽ നിലവിൽ കേന്ദ്ര ജലകമ്മിഷൻ 5000-ഓളം ഡാമുകളിൽ 'ധർമ്മ' (DHARMA) ആപ്പും, ഐ.ഐ.ടി റൂർക്കി 'ഡാം ചാറ്റും' ഉപയോഗിക്കുന്നുണ്ട്. കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ കൃഷ്ണ, കാവേരി നദീതടങ്ങളിൽ ഇത്തരം എ.ഐ മുന്നറിയിപ്പ് സംവിധാനങ്ങൾ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്.
"ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക വിദ്യകൾ പരിശോധിച്ച് ശാസ്ത്രീയവും ഫലപ്രദവുമായ എ.ഐ അധിഷ്ഠിത ഡാം മാനേജ്‌മെന്റ് സംസ്ഥാനത്ത് ഉറപ്പാക്കും."
— വി.ഡി. സതീശൻ, മുഖ്യമന്ത്രി










