
പുണെ: മഹാരാഷ്ട്രയിലെ നസ്രാപുരിൽ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 65കാരനായ ഭീംറാവു കാംബ്ലിക്ക് വധശിക്ഷ വിധിച്ചു. മഹാരാഷ്ട്ര സെഷൻസ് കോടതിയിലെ പ്രത്യേക ജഡ്ജി എസ്.ആർ. ശാലുൻഖെയാണ് ശിക്ഷ പ്രഖ്യാപിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമാണിതെന്നും, സാഹചര്യ തെളിവുകളും ഫൊറൻസിക് പരിശോധനാഫലങ്ങളും പ്രതിയുടെ കുറ്റം സംശയാതീതമായി തെളിയിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ മേയ് ഒന്നിനാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. വേനലവധിക്കാലത്ത് നസ്രാപുരിലെ മുത്തശ്ശിയുടെ വീട്ടിലെത്തിയിരുന്ന മൂന്നര വയസ്സുകാരിയെ പലഹാരവും പശുക്കുട്ടിയെ കാണിച്ചുതരാമെന്നുമുള്ള വാഗ്ദാനങ്ങളിലൂടെ ഭീംറാവു കാംബ്ലി ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്ന് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു.
സംഭവം പുറത്തുവന്നതോടെ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അതിവേഗം അന്വേഷണം പൂർത്തിയാക്കിയ പൊലീസ് വെറും 15 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ 55 സാക്ഷികളുടെ മൊഴിയാണ് കോടതി രേഖപ്പെടുത്തിയത്.
ഇതിനുമുമ്പും ഭീംറാവു കാംബ്ലിക്കെതിരെ ഗുരുതര ലൈംഗികാതിക്രമ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 62 വയസ്സുള്ള സ്ത്രീയെയും 17 വയസ്സുകാരിയെയും കൂടാതെ ഒരു മൃഗത്തെയും ലൈംഗികമായി ഉപദ്രവിച്ചെന്ന കേസുകളും പ്രതിയുടെ പേരിലുണ്ടെന്ന് അന്വേഷണ രേഖകൾ വ്യക്തമാക്കുന്നു.










