
കുപ്പിവെള്ളത്തിൽ ചത്ത ചിലന്തിയെ കണ്ടെത്തിയ സംഭവത്തിൽ നിർമാണ കമ്പനിക്ക് ഒരുലക്ഷം രൂപ പിഴയിട്ട് കോടതി. പെരിന്തൽമണ്ണ ആർഡിഒ കോടതിയുടേതാണ് നടപടി. കോയമ്പത്തൂർ ആസ്ഥാനമായുള്ള കുടിവെള്ള കമ്പനിയുടെ കുപ്പിവെള്ളത്തിലാണ് ചത്ത ചിലന്തിയെ കണ്ടെത്തിയത്.
പെരിന്തൽമണ്ണയിലെ ഒരു റസ്റ്ററന്റിൽ നടന്ന വിവാഹ സൽക്കാരത്തിനിടെയാണ് കുപ്പിവെള്ളത്തിൽ ചിലന്തിയെ കണ്ടെത്തിയത്. ഭക്ഷണത്തിനൊപ്പം കൊടുത്ത വെള്ളക്കുപ്പിയിലാണ് ചത്ത ചിലന്തിയെ കണ്ടെത്തിയത്. ചിലന്തി വല ഉൾപ്പെടെയാണ് കുപ്പിക്കുള്ളിൽ ഉണ്ടായിരുന്നത്.
കിട്ടിയ ആൾ വെള്ളക്കുപ്പി പൊട്ടിക്കാതെ റസ്റ്ററന്റിൽ ഏൽപ്പിച്ചു. ഇവർ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർക്ക് കൈമാറി. പരിശോധനയെ തുടർന്നു വണ്ടൂർ ഭക്ഷ്യ സുരക്ഷാ ഓഫീസർ കെ.ജസീല നിർമാണ കമ്പനിക്കെതിരെ കേസെടുത്തു കോടതിക്കു കൈമാറി. സംഭവത്തിൽ നിർമാതാക്കൾക്കും വിതരണക്കാർക്കും വിൽപനക്കാർക്കും തുല്യ ഉത്തരവാദിത്തമാണുള്ളതെന്നും കോടതി പറഞ്ഞു.











