03:42pm 24 June 2026
NEWS
വിമർശനങ്ങൾക്ക് ബൂട്ടുകൊണ്ട് മറുപടി; റൊണാൾഡോയുടെ ഇരട്ടപ്രഹരത്തിൽ ഉസ്ബെക്കിസ്താൻ തകർന്നു
24/06/2026  06:02 AM IST
nila
വിമർശനങ്ങൾക്ക് ബൂട്ടുകൊണ്ട് മറുപടി; റൊണാൾഡോയുടെ ഇരട്ടപ്രഹരത്തിൽ ഉസ്ബെക്കിസ്താൻ തകർന്നു

ഹൂസ്റ്റണിൽ നടന്ന മത്സരത്തിന് മുമ്പ് ചർച്ചകളെല്ലാം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ചുറ്റിപ്പറ്റിയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ നിരാശാജനക പ്രകടനത്തെ തുടർന്ന് വിമർശനങ്ങൾ ശക്തമായിരുന്നു. എന്നാൽ, ഇതിഹാസങ്ങൾ എങ്ങനെയാണ് തിരിച്ചുവരുന്നതെന്ന് ലോകത്തിന് മുന്നിൽ വീണ്ടും തെളിയിക്കുകയായിരുന്നു പോർച്ചുഗീസ് നായകൻ. ഉസ്ബെക്കിസ്താനെതിരായ മത്സരത്തിൽ രണ്ട് ഗോളുകൾ നേടി റൊണാൾഡോ തിളങ്ങിയപ്പോൾ, പോർച്ചുഗൽ എതിരില്ലാത്ത അഞ്ച് ഗോളുകളുടെ ജയം സ്വന്തമാക്കി. ഈ വിജയത്തോടെ നോക്കൗട്ട് റൗണ്ടിലേക്കുള്ള അവരുടെ കുതിപ്പും കൂടുതൽ ശക്തമായി.

മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ പോർച്ചുഗൽ ലീഡ് നേടി. ജാവോ കാൻസലോ നൽകിയ ക്രോസിൽ നിന്ന് റൊണാൾഡോയുടെ തകർപ്പൻ ഫിനിഷ്. ഉസ്ബെക്ക് ഗോൾകീപ്പർക്ക് ഒന്നും ചെയ്യാനാകാത്ത വിധം പന്ത് വലയിലേക്കെത്തി. ആ ഗോളോടെ ആറു ലോകകപ്പുകളിലും ഗോൾ നേടുന്ന താരമെന്ന അപൂർവ നേട്ടവും അദ്ദേഹം സ്വന്തമാക്കി.

തുടർന്നും പോർച്ചുഗൽ ആക്രമണം തുടർന്നു. 17-ാം മിനിറ്റിൽ ന്യൂനോ മെൻഡിസ് ഫ്രീകിക്കിലൂടെ ലീഡ് ഇരട്ടിയാക്കി. പ്രതിരോധത്തിൽ ഉറച്ചുനിൽക്കാൻ ശ്രമിച്ച ഉസ്ബെക്കിസ്താൻ സമ്മർദത്തിന് മുന്നിൽ പതറുകയായിരുന്നു.

ആദ്യപകുതി അവസാനിക്കാൻ മുമ്പ് വീണ്ടും റൊണാൾഡോയുടെ മാജിക്. ബ്രൂണോ ഫെർണാണ്ടസിന്റെ കൃത്യമായ പാസിൽ നിന്ന് ലഭിച്ച അവസരം അനായാസം ഗോളാക്കി മാറ്റി. ആ ഗോളോടെ ലോകകപ്പിൽ പോർച്ചുഗലിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോഡും റൊണാൾഡോയുടെ പേരിലായി. യുസേബിയോയുടെ നേട്ടമാണ് അദ്ദേഹം മറികടന്നത്.

രണ്ടാം പകുതിയിലും പോർച്ചുഗലിന്റെ ആധിപത്യം തുടർന്നു. 60-ാം മിനിറ്റിൽ ഉസ്ബെക്ക് താരത്തിന്റെ സെൽഫ് ഗോൾ പോർച്ചുഗലിന് നാലാം ഗോൾ സമ്മാനിച്ചു. പിന്നീട് റാഫേൽ ലിയാവോയും ഒരു ഗോൾ നേടിയതോടെ പോർച്ചു​ഗലിന് അഞ്ച് ഗോൾ സ്വന്തം.

കഴിഞ്ഞ മത്സരത്തിൽ മങ്ങിയ പ്രകടനം കാഴ്ച്ചവെച്ച റൊണാൾഡോയെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഹൂസ്റ്റണിൽ അദ്ദേഹം നൽകിയ മറുപടി വ്യക്തമായിരുന്നു. ഫോമിനെക്കുറിച്ചുള്ള സംശയങ്ങൾക്കും പ്രായത്തെക്കുറിച്ചുള്ള ചർച്ചകൾക്കും രണ്ട് ഗോളുകൾ കൊണ്ടാണ് അദ്ദേഹം മറുപടി നൽകിയത്.

വിമർശനങ്ങൾക്കിടയിലും ഇതിഹാസങ്ങളെ ഒരിക്കലും എഴുതിത്തള്ളാനാകില്ലെന്ന് വീണ്ടും തെളിയിച്ച രാത്രി കൂടിയായിരുന്നു ഇത്. പോർച്ചുഗലിന്റെ വിജയത്തിനൊപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗംഭീര തിരിച്ചുവരവും ഫുട്ബോൾ ലോകം ആഘോഷിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img