
സുരേഷ് വണ്ടന്നൂർ
ന്യൂഡൽഹി: ഒരാൾ ആത്മഹത്യ ചെയ്യുന്നതിന് പിന്നിൽ പ്രേരണയുണ്ടെന്ന് തെളിയിക്കാൻ പ്രതിയുടെ ഉദ്ദേശ്യം വ്യക്തമാക്കുന്ന തെളിവുകൾ ആവശ്യമാണെന്ന് സുപ്രീം കോടതി. വെറും പീഡനാരോപണങ്ങളോ, വ്യക്തിപരമായ പ്രശ്നങ്ങളോ, അല്ലെങ്കിൽ പൊതുവായ അസംതൃപ്തിയോ മാത്രം ആത്മഹത്യാപ്രേരണക്കുറ്റമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
മരിച്ചയാളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് പ്രതിയുടെ പ്രവൃത്തികളോ പെരുമാറ്റങ്ങളോ ആണെന്ന് പ്രോസിക്യൂഷൻ തെളിയിക്കണമെന്നും കോടതി പറഞ്ഞു. ഈ മാസം 18ന് പുറപ്പെടുവിച്ച വിധിയിൽ ബോംബെ ഹൈക്കോടതിയുടെ തീരുമാനം ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ദാദ്ര ആൻഡ് നഗർ ഹവേലി മുൻ എം.പി മോഹൻ ദേൽക്കറുടെ മകൻ അഭിനവ് മോഹൻ ദേൽക്കർക്കെതിരായ ആത്മഹത്യാപ്രേരണക്കുറ്റം റദ്ദാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. ഇന്ത്യൻ ശിക്ഷാനിയമം 306-ാം വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യത്തിന് ഒരാളെ ശിക്ഷിക്കണമെങ്കിൽ, പ്രതിക്ക് മരിച്ചയാളെ ആത്മഹത്യയിലേക്ക് നയിക്കാനുള്ള വ്യക്തമായ ഉദ്ദേശ്യമുണ്ടായിരുന്നെന്ന് തെളിയിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വെറും അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ ആരെയും ശിക്ഷിക്കാൻ കഴിയില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
ഈ വിധി, ആത്മഹത്യാപ്രേരണക്കുറ്റത്തിന്റെ വ്യാപ്തിയെക്കുറിച്ച് നിയമപരമായ വ്യക്തത നൽകുന്ന ഒരു സുപ്രധാന തീരുമാനമാണ്.











