ഗുരുതരമായ ലൈംഗികാരോപണങ്ങളുയർത്തി വനിതാ ക്രിക്കറ്റ് താരം

ഗുരുതരമായ ലൈംഗികാരോപണങ്ങളുയർത്തി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം ജഹനാര ആലം രംഗത്ത്. ടീം മാനേജ്‌മെന്റിലെ ചിലരടക്കമുള്ളവർക്കെതിരെയാണ് താരം ലൈംഗികപീഡനാരോപണം ഉന്നയിച്ചിരിക്കുന്നത്. 2022ലെ വനിതാ ലോകകപ്പിനിടയിൽ മുൻ സെലക്ടർ മഞ്ജുറുൾ ഇസ്ലാം ഉൾപ്പെടെയുള്ളവർ മോശമായി സമീപിച്ചെന്ന് ജഹനാര ഒരു യൂട്യൂബ് അഭിമുഖത്തിനിടെ വെളിപ്പെടുത്തി.
“തൗഹീദ് ഭായ്” എന്ന പേരിൽ അറിയപ്പെടുന്ന മാനേജ്‌മെന്റ് അംഗം വഴിയാണ് ആദ്യമായി അപമാനനങ്ങൾ നേരിട്ടതെന്നും പിന്നീട് മഞ്ജുറുൾ തന്നെ കരിയറിൽ തടസ്സം സൃഷ്ടിച്ചതായും ജഹനാര പറഞ്ഞു. ടീമിനുള്ളിൽ സ്ത്രീകളോട് അനാവശ്യമായി അടുപ്പം പുലർത്തുന്ന ശീലമാണ് മഞ്ജുറുളിനുള്ളതെന്നും അവൾ ആരോപിച്ചു.
തോളിൽ കൈവയ്ക്കലും അടുത്ത് വന്ന് സംസാരിക്കലും അടക്കമുള്ള പെരുമാറ്റങ്ങൾ പതിവായിരുന്നുവെന്ന് താരം വ്യക്തമാക്കി. ഒരിക്കൽ തന്റെ ആർത്തവചക്രത്തെക്കുറിച്ച് അപമാനകരമായ രീതിയിൽ ചോദിച്ചതായും അവൾ ആരോപിച്ചു. മഞ്ജുറുൾ ഇസ്ലാമിന്റെ ഇംഗിതങ്ങൾക്ക് വഴങ്ങാത്തതിനെ തുടർന്ന് ഇയാൾ ജഹനാരയുടെ കരിയറിൽ ഒരു തടസമായി മാറിയെന്ന് നേരത്തേ തന്നെ ആരോപണമുണ്ടായിരുന്നു. ബംഗ്ലാദേശിന്റെ മുൻ ക്രിക്കറ്റ് താരം കൂടിയാണ് മഞ്ജുറുൾ ഇസ്ലാം.
എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മഞ്ജുറുൾ ഇസ്ലാം പ്രതികരിച്ചു. “ഞാൻ എന്താണ്, മറ്റുള്ളവർ അറിയാം. അവൾ തെളിവുകൾ കൊണ്ടുവരട്ടെ,” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നിലവിൽ ജഹനാര മാനസികാരോഗ്യ പ്രശ്നങ്ങൾ മൂലം ക്രിക്കറ്റിൽനിന്ന് ഇടവേളയിലാണ്.











