
'ഹർ ഹർ മഹാദേവ്' മുദ്രാവാക്യം വിളിക്കണമെന്ന യാത്രക്കാരന്റെ ആവശ്യത്തെ തുടർന്ന് വിമാനം വൈകിയത് മൂന്നു മണിക്കൂർ. ഡൽഹി - കൊൽക്കത്ത ഇൻഡിഗോ വിമാനമാണ് യാത്രക്കാരന്റെ ഭക്തിപാരമ്യത മൂലം മണിക്കൂറുകളോളം വൈകിയത്. വിമാനത്തിലുള്ളവരെല്ലാം 'ഹർ ഹർ മഹാദേവ്' എന്ന് ഉറക്കെ വിളിക്കണം എന്നായിരുന്നു ഇയാളുടെ ആവശ്യം. ഇതിനെ ചോദ്യം ചെയ്ത് വിമാന ജീവനക്കാർ എത്തിയതോടെ തർക്കമുണ്ടാകുകയും വിമാനം പുറപ്പെടുന്നതിൽ തടസ്സം നേരിടുകയുമായിരുന്നു.
31D സീറ്റിലെ യാത്രക്കാരനായ അഭിഭാഷകനാണ് യാത്രക്കാരെല്ലാം 'ഹർ ഹർ മഹാദേവ്' മുദ്രാവാക്യം വിളിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇയാൾ മദ്യലഹരിയിലായിരുന്നു എന്ന് വിമാനത്തിലെ ജീവനക്കാർ ആരോപിക്കുന്നു. മതപരമായ മുദ്രാവാക്യം വിളിച്ചതിനും വിമാനത്തിൽ മദ്യപിച്ചതിനും ഇയാൾക്കെതിരെ ജീവനക്കാർ പരാതി നൽകി. അതേസമയം എയർലൈൻ ജീവനക്കാർ അടിസ്ഥാന സേവനങ്ങൾ നിഷേധിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന് അഭിഭാഷകനും ആരോപിച്ചു. ഇരുവരുടെയും പരാതികൾ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
31D യിൽ ഇരുന്നു വിമാനത്തിൽ കയറിയ യാത്രക്കാരൻ മദ്യപിച്ച നിലയിലായിരുന്നുവെന്നും സഹയാത്രികരെ 'ഹർ ഹർ മഹാദേവ്' എന്ന് വിളിക്കാൻ പ്രേരിപ്പിച്ചതായും എയർ ഹോസ്റ്റസ് പരാതിപ്പെട്ടു. വിമാനം പുറപ്പെട്ട ശേഷം സോഫ്റ്റ് ഡ്രിങ്കിൽ മദ്യം കലർത്തി കുടിക്കാൻ ശ്രമിക്കുകയും ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ അയാൾ പെട്ടെന്ന് അത് കുടിച്ചെന്നും ജീവനക്കാർ പറഞ്ഞു. ഇയാളെ കൊൽക്കത്തയിലെ സുരക്ഷാ ജീവനക്കാർക്ക് കൈമാറി.
അതേസമയം, അഭിഭാഷകൻ ആരോപണങ്ങൾ നിഷേധിച്ചു. ക്രൂവിന്റെ മതം അറിയാതെ 'ഹർ ഹർ മഹാദേവ്' എന്ന് പറഞ്ഞ് അഭിവാദ്യം ചെയ്തതായി അദ്ദേഹം പറഞ്ഞു. വിമാനത്തിൽ മദ്യപിച്ചിട്ടില്ലെന്നും വിമാനത്തിൽ കയറുന്നതിന് മുമ്പ് ഐജിഐഎയിൽ ഒരു കുപ്പി ബിയർ കുടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.











