
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ജ്യോത്സ്യനെ സന്ദർശിച്ചെന്ന വിവാദത്തിൽ പ്രതികരണവുമായി പ്രമുഖ ജ്യോത്സ്യൻ എ.വി. മാധവപൊതുവാൾ. എം വി ഗോവിന്ദൻ തന്നെ സന്ദർശിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയ മാധവ പൊതുവാൾ, അത് പ്രശ്നം വെക്കാനോ മുഹൂർത്തം കുറിക്കാനോ ആയിരുന്നില്ലെന്നും കൂട്ടിച്ചേർത്തു. സൗഹൃദ സന്ദർശനമായിരുന്നു അത് എന്നാണ് മാധവ പൊതുവാൾ പറയുന്നത്. എം വി ഗോവിമന്ദനുമായി വർഷങ്ങളുടെ സൗഹൃദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മാധവ പൊതുവാളിന്റെ വാക്കുകൾ ഇങ്ങനെ:
‘കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്ദേഹം വീട്ടിലെത്തിയത്. അന്ന് മുട്ടുവേദനയെ തുടർന്ന് എന്റെ കാലിൽ ശസ്ത്രക്രിയ ചെയ്തിരിക്കുകയായിരുന്നു. ആ സമയം പയ്യന്നൂരിലെ മരണവീട്ടിൽ എത്തിയതായിരുന്നു അദ്ദേഹം. ഒപ്പം സുഖവിവരം അന്വേഷിക്കാൻ എന്റെയടുത്തും കയറി. എം.വി. ഗോവിന്ദനുമായി വർഷങ്ങളായി പരിചയവും സൗഹൃദവുമുണ്ട്. അത് പുതുക്കാൻ കൂടിയാണ് അദ്ദേഹം വന്നത്. ഒപ്പം ചായ കുടിക്കുമ്പോൾ എടുത്ത ഫോട്ടോ ആരോ എടുത്ത് പ്രചരിപ്പിച്ച് വിവാദമുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു’.
എംവി ഗോവിന്ദൻ വന്ന് ജാതകം നോക്കി എന്ന പ്രചാരണം സഹിക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കളും തന്നെ വന്ന് കാണാറുണ്ട്. അദാനിയും വന്നു കണ്ടിരുന്നു. അമിത്ഷാ എത്തിയത് ജാതകം നോക്കാനായിരുന്നുവെന്നും മാധവ പൊതുവാൾ പറഞ്ഞു. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ കൊണ്ടാകാം ഇപ്പോൾ വിവാദമുണ്ടാകാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











