
കണ്ണൂരിൽ വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിൽ സിപിഎം കൗൺസിലർ അറസ്റ്റിൽ. കൂത്തുപറമ്പ് നഗരസഭ പാലാപ്പറമ്പ് വാർഡ് കൗൺസിലർ പി പി രാജേഷാണ് പൊലീസിന്റെ പിടിയിലായത്. ഹെൽമറ്റ് ധരിച്ച് സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റും മറച്ചുവച്ചാണ് ഇയാൾ കവർച്ച നടത്തിയതെങ്കിലും സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ പൊലീസ് കണ്ടെത്തുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഇയാൾ കണിയാർകുന്ന് കുന്നുമ്മൽ ഹൗസിൽ പി ജാനകിയുടെ ഒന്നേകാൽ പവനുളള മാല കവർന്നത്. വീടിനരികെ നിന്ന് മീൻ മുറിക്കുന്നതിനിടയിലാണ് സ്കൂട്ടറിൽ ഹെൽമറ്റ് ധരിച്ചെത്തിയ ആൾ ജാനകിയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞത്. പിടിവലിക്കിടെ മാലയുടെ ഒരു കഷ്ണം ജാനകിയുടെ കൈയിലായി. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതി സ്ഥലംവിട്ടിരുന്നു.
സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെക്കുറിച്ച് കൂടുതൽ വിവരം ലഭിച്ചത്. നമ്പർ പ്ലേറ്റ് മറച്ച് സ്കൂട്ടറിൽ പോകുന്ന കറുത്ത ഷർട്ടും പാന്റും ധരിച്ചയാളുടെ ചിത്രമാണ് പൊലീസിന് ലഭിച്ചത്. കൂടുതൽ സ്ഥലങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് രാജേഷാണെന്ന് മനസിലായത്.










