
കണ്ണൂർ: സി.പി.എം നേതാക്കളായ പി.പി. ദിവ്യയും പി.കെ. ശ്രീമതിയും പെരിയ കേസിലെ പ്രതികളെ ജയിലിലെത്തി സന്ദർശിച്ചു. പെരിയ ഇരട്ടക്കൊലക്കേസിൽ ഉദുമ മുൻ എം.എൽ.എ. കെ.വി. കുഞ്ഞിരാമൻ ഉൾപ്പെടെ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെയാണ് ഇരുവരും കണ്ണൂർ സെൻട്രൽ ജയിലിലെത്തിയത്. പ്രതികളെ സന്ദർശിച്ചത്. ശിക്ഷ സ്റ്റേ ചെയ്തതോടെ കെ.വി.കുഞ്ഞിരമാൻ, കെ.മണികണ്ഠൻ, വെളുത്തോളി രാഘവൻ, കെ.വിഭാസ്‌കരൻ എന്നിവർ അൽപ്പസമയത്തിനകം ജയിലിൽ നിന്ന് പുറത്തിറങ്ങും.
പ്രതികളെ കാണാനെത്തിയത് മനുഷ്യത്വപരമായ കാര്യമാണെന്ന് പി കെ ശ്രീമതി മാധ്യമങ്ങളോട് പ്രതികരിച്ചു. ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചത് എല്ലാവരും പ്രതീക്ഷിച്ച കാര്യമാണ്. ഈ നാലുപേരുടെ കാര്യത്തിൽ മേൽക്കോടതിയിൽ നിന്ന് നീതി കിട്ടുമെന്ന് എം.വി. ഗോവിന്ദൻ ഇന്നലെ തന്നെ പറഞ്ഞതാണെന്നും പി കെ ശ്രീമതി ചൂണ്ടിക്കാട്ടി.
പോലീസ് കസ്റ്റഡിയിൽനിന്നു പ്രതിയെ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് കെ.വി.കുഞ്ഞിരമാൻ, കെ.മണികണ്ഠൻ, വെളുത്തോളി രാഘവൻ, കെ.വിഭാസ്‌കരൻ എന്നിവർക്കെതിരെ ചുമത്തിയിരുന്നത്. അഞ്ചു വർഷം തടവുശിക്ഷയായിരുന്നു ഇവർക്ക് സിബിഐ കോടതി വിധിച്ചത്.











