
സിപിഎം നേതാക്കൾ മുസ്ലീം ലീഗിനെതിരെ വിമർശനം കടുപ്പിക്കുന്നതിനിടെ ലീഗ് വേദിയിലേക്ക് ജി സുധാകരൻ. മുസ്ലീംലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന സെമിനാറിലാണ് ജി. സുധാകരൻ പങ്കെടുക്കുക. പാർട്ടി നേതൃത്വവുമായി കടുത്ത ഭിന്നത തുടരുന്നതിനിടെയാണ് ജി സുധാകരൻ മുസ്ലീം ലീഗ് സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുന്നത് എന്നതും ചർച്ചയാകുകയാണ്.
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് സെമിനാറിന്റെ ഉദ്ഘാടകൻ. സിപിഎം പ്രതിനിധിയായാണ് ജി സുധാകരനെ ക്ഷണിച്ചതെന്നാണ് ലീഗ് നേതാക്കൾ വ്യക്തമാക്കുന്നത്. എന്നാൽ, സിപിഎം നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന സുധാകരൻ പാർട്ടിയുടെ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ പങ്കെടുത്തിരുന്നില്ല.
പാർട്ടി പരിപാടികളിൽനിന്ന് തന്നെ മാറ്റിനിർത്തുന്നതിൽ നേരത്തെതന്നെ ജി. സുധാകരൻ എതിർപ്പ് അറിയിച്ചിരുന്നു. തുടർന്നാണ് സി.പി.എം. ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിലേക്കും സമാപന സമ്മേളനത്തിലേക്കും ജി. സുധാകരനെ ക്ഷണിച്ചത്. എന്നാൽ, രണ്ട് പരിപാടികളിലും അദ്ദേഹം പങ്കെടുത്തില്ല. ആലപ്പുഴയിലെ വോട്ട് മറിക്കലിൽ അന്വേഷണം നടത്താത്തതിലും ജില്ലയിലെ വിഭാഗീയത അവസാനിപ്പിക്കാൻ ശ്രമം നടത്താത്തതിലും സുധാകരന് വിയോജിപ്പുണ്ട്.











