
സി.പി.രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്യത്തിന്റെ പതിനഞ്ചാം ഉപരാഷ്ട്രപതിയാണ് സി പി രാധാകൃഷ്ണൻ. രാഷ്ട്രപതിഭവനിൽ ഇന്നു രാവിലെ പത്തുമണിക്ക് നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിർന്ന നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും സത്യപ്രതിജ്ഞാച്ചടങ്ങിനെത്തിയിരുന്നു.
ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ 452 വോട്ടുനേടിയാണ് എൻഡിഎ സ്ഥാനാർഥിയായ സി.പി.രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥി ബി.സുദർശൻ റെഡ്ഡിക്ക് 300 വോട്ടാണ് ലഭിച്ചത്. 781 എംപിമാരിൽ 767 പേർ വോട്ടു രേഖപ്പെടുത്തിയിരുന്നു. റെക്കോർഡ് സംഖ്യയായ 98.2 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്. ഇതിൽ 15 വോട്ടുകൾ അസാധുവായി. എൻഡിഎയിലെ 427 എംപിമാരെ കൂടാതെ വൈഎസ്ആർസിപിയിലെ 11 എംപിമാരും രാധാകൃഷ്ണനെ പിന്തുണച്ചു. ഇതുകൂടാതെ പ്രതിപക്ഷത്തുനിന്ന് ചോർന്ന 14 വോട്ടും രാധാകൃഷ്ണന് അധികമായി ലഭിച്ചു.











