
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊല്ലം ജില്ലയിലെ മന്ത്രിമാർ കടുത്ത പോരാട്ടത്തിലേക്ക്. ജില്ലയിലെ 11 മണ്ഡലങ്ങളിലും മത്സരം മുറുകുമെങ്കിലും മൂന്ന് മന്ത്രിമാർ നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളികളാണ്. ഇതിൽ പത്തനാപുരത്ത് ആറാം തവണ ജനവിധി തേടുന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പോരാട്ടമാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. മുൻ തിരഞ്ഞെടുപ്പുകളിൽ ലഭിച്ചിരുന്ന 'ഈസി വാക്കോവർ' ഇത്തവണ ഗണേഷിന് അസാധ്യമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
പരസ്ത്രീ ബന്ധവും വിവാദങ്ങളും
ഈ മാസം തുടക്കത്തിൽ മന്ത്രിയുടെ കുടുംബജീവിതവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ ഗണേഷിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. മന്ത്രിക്കെതിരെ ഭാര്യ ബിന്ദു മേനോൻ നടത്തിയ വെളിപ്പെടുത്തലുകൾ സർക്കാരിനെപ്പോലും പ്രതിസന്ധിയിലാക്കിയിരുന്നു. മുഖ്യമന്ത്രിയുടെയും ഇടതുമുന്നണിയുടെയും ഇടപെടലിലൂടെ താത്ക്കാലിക ഒത്തുതീർപ്പുണ്ടായെങ്കിലും തിരഞ്ഞെടുപ്പിൽ ഇത് പ്രധാന പ്രചാരണ വിഷയമാകുമെന്ന് ഉറപ്പാണ്.
ഭാര്യയുടെ കമ്പനിക്ക് വഴിവിട്ട കരാർ?
മന്ത്രിക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളാണ് മറ്റൊരു പ്രധാന തിരിച്ചടി. സർക്കാർ സ്ഥാപനങ്ങളായ മിൽമ, കേരഫെഡ് എന്നിവയുടെ വിദേശ വിപണന കരാർ ചട്ടങ്ങൾ ലംഘിച്ച് ഭാര്യ ബിന്ദു മേനോൻ സി.ഇ.ഒ ആയ 'മിഡ്നൈറ്റ് സൺ ഗ്ലോബൽ' എന്ന കമ്പനിക്ക് നൽകിയെന്നാണ് പരാതി.
ടെണ്ടറോ വിജ്ഞാപനമോ ഇല്ലാതെയാണ് കരാർ നൽകിയത്.
സാധാരണ വ്യാപാരികളേക്കാൾ 15% അധിക കമ്മിഷൻ ഉറപ്പാക്കാൻ ഉന്നതതല സമ്മർദ്ദമുണ്ടായതായും ആരോപണമുണ്ട്.
സ്വജനപക്ഷപാതം കാട്ടിയ മന്ത്രിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം വേണമെന്ന ആവശ്യം ഇതിനകം ഉയർന്നു കഴിഞ്ഞു.
എൻ.എസ്.എസിൽ നിന്നുള്ള പുറത്താക്കൽ
ഗണേഷ് കുമാറിന് ഏറ്റവുമൊടുവിൽ കനത്ത പ്രഹരമേറ്റത് എൻ.എസ്.എസ് നേതൃത്വത്തിൽ നിന്നാണ്. പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഗണേഷിനെ അപ്രതീക്ഷിതമായി നീക്കി അഡ്ഹോക് കമ്മിറ്റിയെ ചുമതലപ്പെടുത്തി. പുനലൂരിലെ പത്മകഫെ നിർമ്മാണത്തിൽ കോടികളുടെ അഴിമതി നടന്നതായും ഗണേഷിന്റേത് ഏകാധിപത്യ രീതിയാണെന്നും ഭരണസമിതി അംഗങ്ങൾ ആരോപിക്കുന്നു. പത്തനാപുരം യൂണിയൻ കൂടി എതിരായതോടെ എൻ.എസ്.എസ് വോട്ടുകളിൽ വലിയ വിള്ളലുണ്ടാകാൻ സാധ്യതയുണ്ട്.
മറ്റു മന്ത്രിമാരുടെ സ്ഥിതി
പത്തനാപുരത്തിന് പുറമെ കൊട്ടാരക്കരയിൽ മന്ത്രി കെ.എൻ. ബാലഗോപാലും ചടയമംഗലത്ത് മന്ത്രി ജെ. ചിഞ്ചുറാണിയും കടുത്ത മത്സരമാണ് നേരിടുന്നത്.
കൊട്ടാരക്കര: മുൻ എൽ.ഡി.എഫ് എം.എൽ.എ പി. ഐഷാ പോറ്റിയാണ് ബാലഗോപാലിനെതിരെ രംഗത്തുള്ളത്. ബി.ജെ.പി സ്ഥാനാർത്ഥിയായി ആർ. രശ്മിയും മത്സരിക്കുന്നു.
പത്തനാപുരം: യു.ഡി.എഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാല കഴിഞ്ഞ അഞ്ച് വർഷമായി മണ്ഡലത്തിൽ സജീവമായി പ്രചാരണരംഗത്തുണ്ട്.
വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ഗണേഷ് കുമാർ. എന്നാൽ സി.പി.എമ്മും സി.പി.ഐയും അദ്ദേഹത്തിന് വേണ്ടത്ര പിന്തുണ നൽകുന്നുണ്ടോ എന്ന കാര്യത്തിൽ റാലികളിലെ അസാന്നിധ്യം ചർച്ചകൾക്ക് വഴിമാറുന്നു.










