
മുസ്‌ലിം ലീഗിൻ്റെ പുതിയ ദേശീയ ആസ്ഥാന മന്ദിരത്തെ ചൊല്ലി വിവാദം ശക്തമാകുന്നു. പാർട്ടിയുടെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സി എച്ച് മുഹമ്മദ് കോയയുടെ സ്മരണകൾ പുതിയ ആസ്ഥാനമന്ദിരത്തിലില്ല എന്നാണ് ഉയരുന്ന പരാതി. പുതിയ കെട്ടിടത്തിലെ ഒരു മുറിക്ക് പോലും സിഎച്ചിന്റെ പേര് നൽകിയിട്ടില്ല. അതേസമയം, മുൻ കേന്ദ്രമന്ത്രി ഇ അഹമ്മദ് ഉൾപ്പെടെയുള്ള മൺമറഞ്ഞ നേതാക്കളുടെ സ്മരണകൾക്കായി കെട്ടിടത്തിൽ സംവിധാനം ഒരുക്കിയിട്ടുമുണ്ട് എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ഡൽഹിയിലെ പുതിയ ആസ്ഥാന മന്ദിരത്തിൽ സി എച്ച് മുഹമ്മദ് കോയയുടെ സ്മരണകളില്ലാത്തത് സംബന്ധിച്ച് സി എച്ച് മുഹമ്മദ് കോയയുടെ മകനും ലീഗ് നേതാവുമായ എം കെ മുനീർ പരാതിയുമായെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ചാണ് എം കെ മുനീർ പരാതി അറിയിച്ചത്.
വിഷയത്തിൽ വിമർശനവുമായി കെ ടി ജലീലും രംഗത്തെത്തി. ലീഗ് സി എച്ച് മുഹമ്മദ് കോയയെ മറന്നുവെന്നാണ് കെ ടി ജലീലിന്റെ വിമർശനം. നേരത്തെ ഉദ്ഘാടന ചടങ്ങിൽ സോണിയാഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കാത്തത് വിവാദമായിരുന്നു.











