
മുംബൈ: നാസിക് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ‘ആൾദൈവം’ അശോക് കുമാർ ഖരാട്ടിനെതിരായ ബലാത്സംഗക്കേസുകളിൽ അന്വേഷണം വഴിത്തിരിവിൽ. ഇയാൾക്കെതിരെ നിലവിലുള്ള പീഡനക്കേസുകൾക്കൊപ്പം ഇയാൾ നരബലി നടത്തിയിട്ടുണ്ടോയെന്നും പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 35കാരിയുടെ പരാതിയെ തുടർന്ന് മാർച്ച് 18-നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രശ്നപരിഹാരത്തിന്റെ പേരിൽ സമീപിക്കുന്ന സ്ത്രീകളെയാണ് ഇയാൾ ലൈംഗിക ചൂഷണത്തിന് ഇരകളാക്കിയിരുന്നത്. സ്ത്രീകളെ ഭീഷണിപ്പെടുത്തിയും വഞ്ചിച്ചുമാണ് ഇയാൾ പീഡനങ്ങൾ നടത്തിയതെന്നാണ് അന്വേഷണത്തിൽ പുറത്തുവരുന്നത്. ഇതുവരെ ആറു പീഡനക്കേസുകളും, പണം തട്ടിയെന്നതടക്കമുള്ള രണ്ടുകേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മർച്ചന്റ് നേവിയിൽ നിന്നു വിരമിച്ച ശേഷം ആത്മീയ രംഗത്ത് ശ്രദ്ധേയനായ ഖരാട്ട്, രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ പ്രമുഖരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നാണ് പൊലീസ് വിലയിരുത്തൽ. ഈശനേശ്വർ മഹാദേവ ക്ഷേത്രത്തിന്റെ ട്രസ്റ്റിയായിരിക്കെയാണ് ഇയാൾ ബലാത്സംഗക്കേസിൽ പ്രതിയായി അറസ്റ്റിലാകുന്നത്.
അറസ്റ്റിനു പിന്നാലെ കൂടുതൽ പരാതികൾ ഉയർന്നതോടെ പൊലീസ് റെയ്ഡ് നടത്തി. അനധികൃത സ്വത്തുക്കൾ, തോക്ക്, 21 വെടിയുണ്ടകൾ എന്നിവ കണ്ടെത്തി. കൂടാതെ, സംശയാസ്പദമായ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് ഫൊറൻസിക് പരിശോധനയിലാണ്.
സ്ത്രീകളെ ഒളിക്യാമറയിൽ പകർത്തി പിന്നീട് ഭീഷണിപ്പെടുത്തിയെന്ന ഗുരുതര ആരോപണവും ഉയർന്നിട്ടുണ്ട്. പൊലീസിനൊപ്പം ആദായനികുതി വകുപ്പും ഫൊറൻസിക് സംഘവും ചേർന്ന് അന്വേഷണം തുടരുകയാണ്. ഉന്നത സ്വാധീനമുള്ള വ്യക്തിയായതിനാൽ സാക്ഷികൾ മുന്നോട്ട് വരാൻ മടിക്കുന്നതും അന്വേഷണത്തെ സങ്കീർണ്ണമാക്കുന്നതായി അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു.











