
രാജ്യത്തെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു എന്നാരോപിച്ച് കോൺഗ്രസ് തുടങ്ങിവെച്ച പ്രക്ഷോഭം ശക്തമാകുന്നു. വോട്ടുകൊളളയ്ക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 14-ന് ഡിസിസികളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തും. ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ ഏഴ് വരെ പിസിസികളുടെ നേതൃത്വത്തിൽ റാലികളും സംഘടിപ്പിക്കും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പാർട്ടി ജനറൽ സെക്രട്ടറിമാരും സംസ്ഥാനങ്ങളുടെ ചുമതലയുളള നേതാക്കളും ഉൾപ്പെടെ ചേർന്ന നേതൃയോഗത്തിലാണ് പ്രക്ഷോഭം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചത്. 'വോട്ട് ചോർ, ഗഡ്ഡി ഛോഡ്' (വോട്ട് കളളൻ, രാജിവെക്കൂ പുറത്തുപോകൂ) എന്ന പേരിലാണ് റാലി നടത്തുക. സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെ ഒപ്പുശേഖരണ പ്രചാരണം നടത്തും.
48 ലോക്‌സഭാ സീറ്റുകളിൽ കോൺഗ്രസിന്റെ തോൽവിക്ക് കാരണം കളളവോട്ടാണെന്ന് രാഹുൽ ഗാന്ധി നേതൃയോഗത്തിൽ പറഞ്ഞു. 48 ലോക്‌സഭാ സീറ്റുകളിൽ പാർട്ടി പരാജയപ്പെട്ടത് നേരിയ ഭൂരിപക്ഷത്തിനാണെന്നും ഈ മണ്ഡലങ്ങളിലെ ഫലം നിർണയിച്ചത് വ്യാജ വോട്ടുകളാണെന്നും രാഹുൽ പറഞ്ഞു. ക്രമക്കേട് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും രാഹുൽ യോഗത്തിൽ പറഞ്ഞു. വോട്ട് മോഷണത്തിന്റെ കൂടുതൽ തെളിവുകൾ പുറത്തുവരുമ്പോൾ അത് വെറും മോഷണമല്ല, കൊളളയാണെന്ന് തെളിയുകയാണ് എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.











