
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണായക യോഗം ഡൽഹിയിൽ അവസാനിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിനായി മൂന്നു നേതാക്കളും തങ്ങളുടെ അവകാശവാദങ്ങൾ ശക്തമായി മുന്നോട്ടുവച്ചു. എംഎൽഎമാരുടെ ഭൂരിപക്ഷ പിന്തുണ തനിക്കുണ്ടെന്നാണ് കെ സി വേണുഗോപാൽ യോഗത്തിൽ വ്യക്തമാക്കിയതെന്നാണ് വിവരം. പാർട്ടിയുടെ കീഴ്‌വഴക്കവും അതുതന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, എംഎൽഎമാരുടെ പിന്തുണ മാത്രം പരിഗണിച്ച് തീരുമാനം എടുക്കാനാകില്ലെന്ന നിലപാടിലാണ് രമേശ് ചെന്നിത്തലയും വി ഡി സതീശനും. താനാണ് ഏറ്റവും സീനിയർ നേതാവെന്നും പാർട്ടി ആവശ്യപ്പെട്ടപ്പോൾ മുമ്പ് പിന്മാറിനിന്നതായും ചെന്നിത്തല യോഗത്തിൽ ഓർമ്മിപ്പിച്ചു.
ഘടകകക്ഷികളുടെ അഭിപ്രായവും നിർണായകമാണെന്ന് സതീശൻ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വർഷമായി പ്രതിപക്ഷത്തെ നയിച്ച അനുഭവം ചൂണ്ടിക്കാട്ടിയ അദ്ദേഹം, മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്ത പക്ഷം മറ്റ് പദവികളിൽ താൽപര്യമില്ലെന്ന നിലപാടും നേതൃത്വം അറിയിച്ചതായാണ് സൂചന.










