
മുഖ്യമന്ത്രി വി ഡി സതീശന് തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷമുണ്ടായ വമ്പിച്ച ജനപ്രീതി അപകടകരമാണെന്നു വിലയിരുത്തിയ സിപി എം സംസ്ഥാന നേതൃത്വം, സതീശന് മതേതര വാദികൾക്കിടയിലും ന്യൂനപക്ഷങ്ങൾക്കിടയിലുമുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുകയാണ് പ്രാഥമികമായി ചെയ്യേണ്ടത് എന്നു തീരുമാനിച്ചിരുന്നു. അതിനായി സമൂഹ മാധ്യമങ്ങളിലൂടെ സാധ്യമായ എന്തു പ്രചാരണം നടത്താനും സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങൾ മുതൽ ബ്രാഞ്ച് കമ്മറ്റിയംഗങ്ങൾ വരെയുള്ളവർ രംഗത്തുവരണമെന്നും നിർദ്ദേശിച്ചിരുന്നു. അതിൻ്റെ ഭാഗമായി സത്യപ്രതിജ്ഞക്ക് അച്ഛൻ്റെ പേര് ഉപയോഗിച്ചതും വന്ദേ മാതരം മുഴുവനായി ആലപിച്ചതും മുതൽ സി എം ൻ്റെ സെക്രട്ടറിയായി രത്തൻ യു ഖേൽഖർ നിയമതിനായതും അടക്കമുള്ള കാര്യങ്ങളെ ദുർവ്യാഖ്യാനം ചെയ്തും വ്യക്തിഹത്യ നടത്തുന്ന വ്യാജ നരേറ്റീവ് മെനഞ്ഞും സമൂഹ മാധ്യമങ്ങൾ നിറക്കുകയാണ് സിപിഎം നേതാക്കളും അണികളും പാർട്ടി സഹയാത്രികരും.
ഏതാനും ദിവസങ്ങളായി സതീശൻ സംഘിയാണെന്ന പൊതു ബോധം സൃഷ്ടിക്കാനുള്ള ഇവരുടെ ശ്രമം ഫലം കാണുന്നുണ്ടന്നതിനു തെളിവാണ് യാഥാർഥ്യം അറിയാതെ, സതീശൻ അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല എന്ന് സതീശൻ മുഖ്യമന്തിയാകുന്നതിനെ പിന്തുണച്ച ചിലരും പോസ്റ്റുകൾ ഇടുന്നത് . എന്നാൽ കെപിസിസി നേതൃത്വത്തിലുള്ളവരും പാർട്ടി വക്താക്കളും ഇതിന് മറുപടി പറയാനോ പ്രതിരോധം തീർക്കാനോ തയ്യാറാകാതെ ഇതൊന്നും കണ്ടില്ലെന്നു നടിച്ച് മൗനത്തിലാണ്. സതീശൻ മുഖ്യമന്ത്രിയാകുന്നതു താല്പര്യപ്പെടാതിരുന്ന കോൺഗ്രസ്ഗ്രൂപ്പുകൾ ഇതെല്ലാം ആസ്വദിക്കുന്നതായാണ് കോൺഗ്രസിലെ അണിയറ വർത്തമാനം.










