
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിന് രാഷ്ട്രപതിഭവനിൽ നൽകിയ ഔദ്യോഗിക അത്താഴവിരുന്നും വിവാദത്തിൽ. അത്താഴവിരുന്നിലേക്ക് പാർലമെന്റിലെ പ്രതിപക്ഷ നേതാക്കളെ ക്ഷണിക്കാത്തതാണ് വിവാദമാകുന്നത്. ലോക്സഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയേയും രാജ്യസഭാ പ്രതിപക്ഷ നേതാവായ മല്ലികാർജുൻ ഖർഗെയെയും അത്താഴവിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ, കോൺഗ്രസ് നേതാവ് ശശി തരൂരിനെ അത്താഴ വിരുന്നിന് ക്ഷണിച്ചിരുന്നു.
റഷ്യൻ പ്രസിഡന്റിന് രാഷ്ട്രപതി ഭവൻ നൽകുന്ന അത്താഴവിരുന്നിലേക്ക് പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് മാധ്യമങ്ങളോട് വ്യക്തമാക്കി. സർക്കാർ പ്രോട്ടോക്കോൾ ലംഘിക്കുകയും ജനാധിപത്യ തത്വങ്ങളെ അവഗണിക്കുകയും ചെയ്യുന്നതായി കോൺഗ്രസ് വക്താവ് പവൻ ഖേരയും ആരോപിച്ചു. തരൂരിനെ ക്ഷണിച്ച നടപടിയേയും അദ്ദേഹം വിമർശിച്ചു.
തരൂരും വിഷയത്തിൽ പ്രതികരിച്ചിരുന്നു. വിദേശകാര്യവുമായി ബന്ധപ്പെട്ട പാർലമെന്ററി സ്ഥിരം സമിതിയുടെ ചെയർമാനെ ഇത്തരം വിരുന്നുകളിലേക്ക് ക്ഷണിക്കുന്ന പതിവ് മുൻകാലങ്ങളിൽ ഉണ്ടായിരുന്നുവെങ്കിലും കുറച്ചു വർഷമായി ഇത് നിലച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“ഇത് ഇപ്പോൾ വീണ്ടും ആരംഭിച്ചതായി തോന്നുന്നു. എനിക്കു ക്ഷണം ലഭിച്ചു, ഞാൻ പങ്കെടുക്കും. പ്രതിപക്ഷ നേതാവിന് ക്ഷണം ലഭിച്ചില്ലെന്ന കാര്യം എനിക്ക് അറിവില്ല,”- തരൂർ പറഞ്ഞു.











