
ദോഹ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (DRC) സർക്കാരും എം23 മൂവ്‌മെന്റും (കോംഗോ റിവർ അലയൻസ്) തമ്മിലുള്ള സമാധാന ചർച്ചകളിൽ നിർണ്ണായക പുരോഗതി. ഏപ്രിൽ 13 മുതൽ 17 വരെ സ്വിറ്റ്‌സർലൻഡിലെ മോൺട്രെക്സിൽ നടന്ന യോഗത്തിന് ശേഷം ഖത്തർ, അമേരിക്ക, ടോഗോ, സ്വിറ്റ്‌സർലൻഡ് എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട സമിതി സംയുക്ത പ്രസ്താവന പുറത്തിറക്കി.കിഴക്കൻ കോംഗോയിലെ ദുരിതബാധിതർക്ക് അടിയന്തര ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള സഹായങ്ങൾ തടസ്സമില്ലാതെ എത്തിക്കാൻ ഇരു വിഭാഗവും സമ്മതിച്ചു.
കൃഷിസ്ഥലങ്ങൾ, കുടിവെള്ള സ്രോതസ്സുകൾ, ആശുപത്രികൾ, സ്കൂളുകൾ, വൈദ്യുതി-വാർത്താവിനിമയ സംവിധാനങ്ങൾ എന്നിവ നശിപ്പിക്കില്ലെന്ന് ഇരുപക്ഷവും ഉറപ്പുനൽകി.മാനുഷിക സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പ്രവർത്തകരെയും സന്നദ്ധ സംഘടനകളെയും സംരക്ഷിക്കുമെന്നും അവരുടെ പ്രവർത്തനങ്ങളിൽ ഇടപെടില്ലെന്നും ഇരു വിഭാഗവും കരാറിലെത്തി.മതം, വർഗ്ഗം, ഗോത്രം അല്ലെങ്കിൽ രാഷ്ട്രീയ വിശ്വാസം എന്നിവയുടെ അടിസ്ഥാനത്തിൽ യാതൊരു വിവേചനവും കൂടാതെ സഹായങ്ങൾ വിതരണം ചെയ്യുമെന്ന് പ്രസ്താവനയിൽ പറയുന്നു.സന്നദ്ധ സംഘടനകളുടെ രജിസ്ട്രേഷനും മറ്റ് നിയമനടപടികളും വേഗത്തിലാക്കാൻ കോംഗോ സർക്കാർ സമ്മതിച്ചു.
2025 നവംബർ 15-ന് ദോഹയിൽ വെച്ച് ഒപ്പുവെച്ച സമഗ്ര സമാധാന കരാറിന്റെ (Doha Framework Agreement) തുടർച്ചയായാണ് ഈ ചർച്ചകൾ നടന്നത്. സിവിലിയൻമാരുടെ സംരക്ഷണം മുൻനിർത്തി ഒരു 'യൂണിഫൈഡ് മാപ്പ്' തയ്യാറാക്കാനും യോഗത്തിൽ തീരുമാനമായി.










