
ദോഹ: ഡിജിറ്റൽ ലോകത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഓൺലൈൻ അപകടങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനുമായി കർശന നിയമനിർമ്മാണങ്ങളും ഭരണനിർവ്വഹണ നടപടികളും സ്വീകരിച്ചുവരുന്നതായി നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മിറ്റി (എൻ.എച്ച്.ആർ.സി) അധ്യക്ഷ മറിയം ബിൻത് അബ്ദുള്ള അൽ അത്വിയ്യ വ്യക്തമാക്കി. മാധ്യമപ്രവർത്തകനായ ജാബർ അൽ ഹറമിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അവർ ഇക്കാര്യം പങ്കുവെച്ചത്.
കുട്ടികൾക്ക് ഇന്റർനെറ്റ് സുരക്ഷിതമായി ഉപയോഗിക്കുന്നതിനായുള്ള ഗൈഡ്‌ലൈനുകൾ സജീവമാക്കുന്നതിനൊപ്പം, സൈബർ വെല്ലുവിളികളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള നിർദ്ദേശങ്ങളും കമ്മിറ്റി സമർപ്പിച്ചിട്ടുണ്ട്.ഈ വർഷം ആദ്യ പകുതിയിൽ ലഭിച്ച 916 പരാതികളും ഹർജികളും എൻ.എച്ച്.ആർ.സി പരിഹരിച്ചു. 2025-ൽ ലഭിച്ച ഹർജികളിൽ 90 ശതമാനത്തിലധികവും വിജയകരമായി പരിഹരിക്കാൻ സാധിച്ചു.തൊഴിലാളികൾക്ക് സ്വന്തം അവകാശങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ നൽകുന്നതിനായി 'പോക്കറ്റ് ബുക്ക് ഫോർ വർക്കേഴ്സ്' 11 ഭാഷകളിൽ പ്രസിദ്ധീകരിച്ച് വിതരണം ചെയ്തു.തടവുകാരുടെ ക്ഷേമവും സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിനായി കസ്റ്റഡി കേന്ദ്രങ്ങളിലും ജയിലുകളിലും എൻ.എച്ച്.ആർ.സി സംഘം സർപ്രൈസ് സന്ദർശനങ്ങൾ നടത്തുന്നുണ്ട്.തുടർച്ചയായ മൂന്ന് തവണ 'A' റേറ്റിംഗ് നിലനിർത്താൻ കമ്മിറ്റിക്ക് സാധിച്ചത് സിവിൽ സമൂഹത്തിനും ജനങ്ങൾക്കും എൻ.എച്ച്.ആർ.സിയിലുള്ള വർദ്ധിച്ചുവരുന്ന വിശ്വാസത്തിന്റെ തെളിവാണ്.
ആഗോളതലത്തിലും പ്രാദേശികതലത്തിലും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഖത്തർ എന്നും മുൻപന്തിയിലാണെന്നും, വരാനിരിക്കുന്ന 2027 അജണ്ടയിൽ മനുഷ്യാവകാശങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമെന്നും അധ്യക്ഷ കൂട്ടിച്ചേർത്തു.










