
ബെംഗളൂരു: സർക്കാർ ക്ലിനിക്കിൽ ജോലി ചെയ്യാതെ മാസങ്ങളോളം ശമ്പളം കൈപ്പറ്റിയെന്ന ആരോപണത്തിൽ കർണാടകയിലെ വനിതാ ഡോക്ടർക്കെതിരെ നടപടി. ബഗൽകോട്ട് എംഎൽഎ ഉമേഷ് മേട്ടിയുടെ ബന്ധുവായ ഡോ. അങ്കിത യാരഗലിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. സർക്കാർ സംവിധാനത്തിന് കീഴിലുള്ള നമ്മ ക്ലിനിക്കിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്നതായാണ് രേഖകളിലുള്ളത്. എന്നാൽ ഇതിനിടെ അങ്കിത സ്വകാര്യ മെഡിക്കൽ കോളേജിൽ ബിരുദാനന്തര ബിരുദ പഠനം നടത്തിയെന്നാണ് അധികൃതരുടെ കണ്ടെത്തൽ.
മാർച്ച് 3 മുതൽ സെപ്റ്റംബർ വരെ ഡോക്ടർ ജോലിക്ക് ഹാജരായിട്ടില്ലെന്നാണ് ആരോപണം. ഇതോടെ ക്ലിനിക്കിൽ മെഡിക്കൽ ഓഫീസറുടെ സേവനം ലഭ്യമാകാത്ത സാഹചര്യമുണ്ടായെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. സർക്കാർ സ്ഥാപനത്തിൽ സേവനം ചെയ്യുന്നതിനിടെ അനുമതിയില്ലാതെ മറ്റൊരു സ്ഥാപനത്തിൽ പഠനം നടത്തിയതും ഒരേസമയം രണ്ട് ഉത്തരവാദിത്തങ്ങളിൽ ഏർപ്പെട്ടതുമാണ് പ്രധാന ആരോപണം.
വിഷയത്തിൽ വിശദീകരണം തേടി ബഗൽകോട്ട് ജില്ലാ പഞ്ചായത്ത് സിഇഒ ഗജനൻ ബാലെ അങ്കിതയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. എന്നാൽ ഡോക്ടർ ഹാജരായില്ല. ഇതേത്തുടർന്ന് സെപ്റ്റംബർ 18ന് നടക്കുന്ന അടുത്ത ചോദ്യം ചെയ്യലിൽ നിർബന്ധമായും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അധികൃതർ നോട്ടീസ് നൽകി.
പൊതുജനാരോഗ്യ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിക്കുന്ന രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർമാർ പാലിക്കേണ്ട ചട്ടങ്ങളുടെ ലംഘനമാണ് സംഭവിച്ചതെന്നാണ് നോട്ടീസിൽ പറയുന്നത്. നാഷണൽ മെഡിക്കൽ കമ്മീഷന്റെ പ്രൊഫഷണൽ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന കാര്യവും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അനുമതിയില്ലാതെ ഒരേസമയം രണ്ട് ജോലികളിൽ ഏർപ്പെട്ടതായി കണ്ടെത്തുന്ന കാലയളവിൽ കൈപ്പറ്റിയ ശമ്പളവും ഓണറേറിയവും നിലവിലുള്ള ചട്ടങ്ങൾ പ്രകാരം തിരിച്ചുപിടിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെ അങ്കിതയെ ജില്ലാ ഹെൽത്ത് ഓഫീസർ രാജ്കുമാർ യാരഗൾ ചുമതലയിൽനിന്ന് നീക്കി. സെപ്റ്റംബർ 18ലെ ചോദ്യം ചെയ്യലിന് ശേഷം വിഷയത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.










