
ആലുവ: ആലുവ ജില്ലാ ആശുപത്രിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകിയെന്ന പരാതിയിൽ ഡോക്ടർക്കെതിരെ ആലുവ വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കുഞ്ഞിന്റെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആശുപത്രിയിലെ ഡോക്ടർ ഹബ്‌ന റുബ്ഷിക്കെതിരെയാണ് നടപടി.
ഏപ്രിൽ 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിരോധ കുത്തിവെപ്പിന് പിന്നാലെ കുഞ്ഞിന് പനി അനുഭവപ്പെട്ടതിനെ തുടർന്ന് പാരസെറ്റമോൾ ലിക്വിഡ് നൽകിയിരുന്നു. എന്നാൽ മരുന്ന് നൽകുന്നതിനിടെ ഫില്ലറിലൂടെ അളവിൽ പിഴവ് സംഭവിച്ച് അമിത അളവിൽ മരുന്ന് കുഞ്ഞിന്റെ ശരീരത്തിലെത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
ഇതിനെ തുടർന്ന് കുഞ്ഞിന് ദേഹാസ്വാസ്ഥ്യവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായതായും തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അഞ്ച് ദിവസത്തോളം ചികിത്സ നൽകേണ്ടിവന്നതായും പരാതിയിൽ പറയുന്നു. ചികിത്സയ്ക്കായി ഏകദേശം 8,000 രൂപ ചെലവായതായും എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഭാരതീയ ന്യായ സംഹിത വകുപ്പ് 125(എ) പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.










