
ന്യൂഡൽഹി: ചില കമ്മ്യൂണിസ്റ്റ് ചരിത്രകാരൻമാരുടെ സ്വാധീനമാണ് അയോദ്ധ്യ തർക്കം വലുതാക്കുന്നതിന് കാരണമായതെന്ന് ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ മുൻ റീജിയണൽ ഡയറക്ടർ കെ കെ മുഹമ്മദ്. 1976-ൽ നടന്ന ബാബറി മസ്ജിദ് ഖനനത്തിൽ താനും പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഖനന സ്ഥലത്ത് ഒരിക്കലും എത്തിയിട്ടില്ലാത്തവർ തെറ്റായ പ്രചാരണങ്ങൾ നടത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യം ഭൂരിഭാഗം മുസ്ലിങ്ങൾക്കും ക്ഷേത്രനിർമാണത്തിന് എതിർപ്പില്ലാതിരുന്നുവെന്നും അദ്ദേഹം ഓർമ്മിച്ചു.
"ആ വളരെ പ്രധാനപ്പെട്ട സമയത്ത്, ഇതു സംബന്ധിച്ച് മുസ്ലീം സമൂഹത്തിനിടയിൽ ബോധ്യപ്പെടുത്തിയത് ഒരു കമ്മ്യൂണിസ്റ്റ് ചരിത്രകാരനാണ്. പ്രൊഫസർ ലാൽ ആണ് ആ സ്ഥലത്ത് ഖനനം നടത്തിയത്. ആ പ്രദേശത്ത് ഒരു ക്ഷേത്രം നിലനിന്നിരുന്നു എന്നതിന് ഒരു തെളിവും അദ്ദേഹത്തിന് ലഭിച്ചില്ല. ഇക്കാര്യങ്ങൾ കമ്മ്യൂണിസ്റ്റുകൾ മുസ്ലീങ്ങൾക്കിടയിൽ വലിയ തോതിൽ പ്രചരിപ്പിച്ചു. അതോടെ രാമക്ഷേത്രത്തെ എതിർക്കുകയല്ലാതെ മുസ്ലീങ്ങൾക്ക് മറ്റ് മാർഗമില്ലായിരുന്നു," കെ കെ മുഹമ്മദ് പറഞ്ഞു.
ഖനനത്തിന് മുമ്പോ, ഖനനത്തിനിടയിലോ, ഖനനത്തിന് ശേഷമോ പോലും അവർ ഒരിക്കലും സ്ഥലം സന്ദർശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതിനാൽ, വിഷയം അറിയാതെ അവർ ഇത്തരത്തിലുള്ള തെറ്റായ കഥകൾ പ്രചരിപ്പിക്കുകയായിരുന്നു. മന്ദിർ-മസ്ജിദ് സംവാദങ്ങളുടെ വിശാലമായ വിഷയത്തിൽ ജാഗ്രത പാലിക്കാനും മുഹമ്മദ് ഉപദേശിക്കുന്നു. "നമ്മൾ വളരെ ശ്രദ്ധാലുവായിരിക്കണം" എന്ന് പറഞ്ഞു. രാമജന്മഭൂമിയോടൊപ്പം മഥുരയും ഗ്യാൻവാപിയും ഹിന്ദു സമൂഹത്തിന് പ്രത്യേക പ്രാധാന്യമുള്ള സ്ഥലങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലീങ്ങൾക്ക് മക്കയ്ക്കും മദീനയ്ക്കും സമാനമായ പ്രാധാന്യമാണ് ഹിന്ദുക്കൾ ഈ പ്രദേശങ്ങൾക്ക് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയോദ്ധ്യ, മഥുര, ഗ്യാൻവാപി എന്നീ മൂന്നു സ്ഥലങ്ങളും മുസ്ലിം സമൂഹം സ്വമേധയാ ഹിന്ദുക്കൾക്ക് കൈമാറണമെന്നു അദ്ദേഹം നിർദ്ദേശിച്ചു. അതുപോലെ, ഹിന്ദുക്കൾ പുതിയ ആവശ്യങ്ങൾ ഉയർത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടുതൽ ആവശ്യങ്ങൾ പ്രശ്നങ്ങൾ മാത്രമേ സൃഷ്ടിക്കൂ എന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.











