
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജീത് ദീപ്‌കെ ഇന്ത്യയിലെത്തി. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ഇന്ന് ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു. രാവിലെ ജന്തർ മന്ദറിൽ നടക്കുന്ന പ്രതിഷേധത്തിന് ഡൽഹി പോലീസിന്റെ അനുമതി ലഭിച്ചതായി സി.ജെ.പി. നേതൃത്വം അറിയിച്ചു. സമരത്തിൽ പങ്കെടുക്കുന്നവർ പുസ്തകവും ദേശീയ പതാകയും കൈവശം വയ്ക്കണമെന്നും, പോലീസുകാർക്ക് ആദരസൂചകമായി പൂക്കൾ നൽകണമെന്നും അഭിജീത് ദീപ്‌കെ സാമൂഹികമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തു. പ്രതിഷേധം പൂർണമായും സമാധാനപരമായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ധർമേന്ദ്ര പ്രധാന്റെ വസതിക്ക് പുറമെ ഡൽഹി വിമാനത്താവളം, നഗരാതിർത്തികളിലെ പ്രവേശന കവാടങ്ങൾ, മറ്റ് പ്രധാന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ അധിക പോലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്.
സി.ജെ.പിയുടെ ആദ്യത്തെ പൊതുപ്രതിഷേധ പരിപാടിയായ ഈ സമരത്തിന് എസ്.എഫ്.ഐ ഉൾപ്പെടെ വിവിധ വിദ്യാർത്ഥി-യുവജന സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തുന്നവർ ഒറ്റയ്ക്കല്ല, കൂട്ടമായെത്തണമെന്ന നിർദേശവും പാർട്ടി സാമൂഹികമാധ്യമങ്ങളിലൂടെ നൽകിയിട്ടുണ്ട്.










