
ലോകത്ത് ഏറ്റവും ഉയർന്ന പാമ്പ് കടി മരണനിരക്കാണ് ഇന്ത്യയിലെന്ന് റിപ്പോർട്ട്. പിഎൽഒഎസ് നെഗ്ലക്റ്റഡ് ട്രോപ്പിക്കൽ ഡിസീസസിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയിൽ പ്രതിവർഷം 46,000 മുതൽ 60,000 പേർ വരെ പാമ്പുകടിയേറ്റ് മരിക്കുന്നു എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, കേരളം, ബംഗാൾ, ഒഡീഷ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പാമ്പ് കടി മരണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഇന്ത്യയിൽ ജനങ്ങള്‌ക്ക് പാമ്പുകടിയേൽക്കാനുള്ള സാധ്യത വർധിക്കുകയാണ് എന്നും പഠനറിപ്പോർട്ടിൽ പറയുന്നു. കാലാവസ്ഥാ വ്യതിയാനമാണ് ഇതിന് കാരണമായി പറയുന്നത്.
വരും ദശകങ്ങളിൽ ഇന്ത്യയിലെ വിഷപ്പാമ്പുകൾ വടക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് നീങ്ങിയേക്കാമെന്നും പഠനത്തിൽ പറയുന്നു. ഇന്ത്യയിലെ മിക്ക പാമ്പുകടിയേറ്റ മരണങ്ങൾക്കും കാരണം നാല് വിഷപ്പാമ്പുകളാണെന്നും പഠനത്തിൽ പറയുന്നുണ്ട്. ഇന്ത്യൻ കോബ്ര, കോമൺ ക്രെയ്റ്റ്, റസ്സൽസ് വൈപ്പർ, സോ-സ്കെയിൽഡ് വൈപ്പർ എന്നിവയാണ് ‘ബിഗ് ഫോർ’ എന്ന പേരിൽ അറിയപ്പെടുന്ന ഈ പാമ്പുകൾ.











