
കരൂർ ദുരന്തത്തിന്റെ പേരിൽ പാർട്ടി പ്രവർത്തകരെ വേട്ടയാടരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രിയോട് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്. മുഖ്യമന്ത്രിക്ക് എന്തെങ്കിലും വിരോധമുണ്ടെങ്കിൽ പ്രവർത്തകർക്കെതിരെയല്ല, തനിക്കെതിരെ നടപടി എടുത്തോളു എന്നും വിജയ് പറഞ്ഞു. ടിവികെ പ്രവർത്തകർ നിരപരാധികളാണെന്നും സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ട വീഡിയോയിൽ വിജയ് പറഞ്ഞു.
ജീവിതത്തിൽ ഇത്രയും വേദന അനുഭവിച്ച ഒരു ഘട്ടത്തിലൂടെ കടന്നുപോയിട്ടില്ലെന്നും വിജയ് വ്യക്തമാക്കി. അതേസമയം, കരൂർ ദുരന്തത്തിന്റെ പേരിൽ രാഷ്ട്രീയം അവസാനിപ്പിക്കില്ലെന്നും താരം പറഞ്ഞു. രാഷ്ട്രീയം തുടരും, ഉടൻ എല്ലാവരെയും കാണും. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് കരൂരിൽ തുടരാത്തതെന്നും വിജയ് പറയുന്നു. എത്രയും വേഗം സത്യം പുറത്തുവരുമെന്നും താരം കൂട്ടിച്ചേർത്തു.
നടക്കാൻ പാടില്ലാത്തതാണ് നടന്നത്. ആളുകൾ വരുന്നത് തന്നോടുള്ള സ്നേഹം കൊണ്ടാണ്. അനുവദിച്ച സ്ഥലത്ത് നിന്നാണ് പ്രസംഗിച്ചത്. പ്രവർത്തകരുടെ സുരക്ഷിതത്വത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ല. താനും മനുഷ്യനാണ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എല്ലാവരും എത്രയും വേഗം മടങ്ങിവരാനായി പ്രാർഥിക്കുന്നു. ഒപ്പം നിൽക്കുന്ന എല്ലാവരോടും നന്ദിയുണ്ട്. അഞ്ചു ജില്ലകളിൽ ഈ പരിപാടി നടന്നു. നാലിടത്ത് നടക്കാത്തത് അഞ്ചാമത്തെ സ്ഥലത്ത് എങ്ങനെ നടന്നുവെന്നും വിജയ് ചോദിച്ചു.











