
ന്യൂഡൽഹി: പാർലമെന്റിന് സമീപം സിജെപി (CJP) നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷാവസ്ഥ. പാർലമെന്റിലേക്ക് നീങ്ങിയ പ്രതിഷേധക്കാരെ തടയാൻ ഡൽഹി പോലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിനായി പ്രദേശത്ത് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളും താൽക്കാലികമായി നിർത്തിവെച്ചു.
സമീപകാലത്ത് ആദ്യമായാണ് പ്രതിഷേധക്കാർ പാർലമെന്റിന് ഇത്രയും അടുത്തെത്തുന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പാർലമെന്റിന്റെ എല്ലാ പ്രവേശന കവാടങ്ങളും അടച്ചു. ഇതോടെ അകത്തേക്കോ പുറത്തേക്കോ ആളുകൾക്ക് സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവർ പാർലമെന്റിൽ ഉണ്ടായിരുന്ന സമയത്താണ് പ്രതിഷേധം ശക്തമായത്.
ജന്തർ മന്തറിൽ പ്രതിഷേധം നടത്തിയിരുന്ന സിജെപി പ്രവർത്തകരെ ആദ്യം അവിടെ തന്നെ തടഞ്ഞിരുന്നെങ്കിലും, ഒരു വിഭാഗം പ്രവർത്തകർ റെയിൽ ഭവൻ ഭാഗത്തുകൂടി പാർലമെന്റിലേക്ക് നീങ്ങാൻ ശ്രമിച്ചു. തുടർന്ന് രാജേന്ദ്ര പ്രസാദ് മാർഗിലെ പോലീസ് ബാരിക്കേഡുകൾ മറികടന്നാണ് പ്രതിഷേധക്കാർ പാർലമെന്റിന് സമീപത്തെത്തിയത്.
ബാരിക്കേഡുകൾ ഭേദിച്ചെത്തിയ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ബലപ്രയോഗം നടത്തിയതോടെയാണ് മേഖലയിൽ സംഘർഷാവസ്ഥ രൂപപ്പെട്ടത്. പ്രദേശത്ത് കനത്ത സുരക്ഷയാണ് തുടരുന്നത്.








 to o59309.jpg)

