02:09am 15 May 2025
NEWS
Cinema is an Uncertainty
07/04/2025  04:00 PM IST
രജനികൃഷ്ണ
Cinema is an Uncertainty

കുട്ടിക്കാലം മുതലേ സിനിമ സ്വപ്നം കണ്ടുവളർന്ന ഒരു വ്യക്തിയല്ല ഞാൻ. സ്‌ക്കൂൾ ആനിവേഴ്‌സറികളിൽ മോണോ ആക്ടും ഫാൻസി ഡ്രെസ്സും ഒക്കെ ചെയ്തിട്ടുണ്ട് എന്നതിലുപരി സിനിമയുമായി മറ്റ് ആത്മബന്ധങ്ങൾ ഒന്നും ഇല്ല. ബാംഗ്ലൂർ ഇന്റീരിയർ ഡിസൈനിംഗ് പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ഷോർട്ട് ഫിലിമിൽ അഭിനയിക്കാനുള്ള ചാൻസ് എന്റെ അനിയത്തിയെ തേടി എത്തിയിരുന്നു. വിധിച്ചത് എന്നോ, നിയോഗിച്ചത് എന്നോ പറയട്ടെ, ആ അവസരത്തിലേക്ക് ഞാൻ ആണ് എത്തിപ്പെട്ടത്. ഷോർട്ട് ഫിലിം ചെയ്ത ശേഷം അതിന്റെ സംവിധായകൻ ആണ്, അദ്ദേഹം സിനിമയിൽ സഹസംവിധായകൻ ആണ് എന്ന നിലയിൽ ആദ്യമായി എന്നെ ബി.ടെക് സിനിമയിൽ അഭിനയിക്കാൻ ക്ഷണിക്കുന്നത്. വളരെ ചെറിയ ഒരു വേഷം ആയിരുന്നെങ്കിലും, സിനിമയുടെ സെറ്റും ആ ജീവിതവും എന്നെ വല്ലാതെ ആകർഷിച്ചു. പക്ഷേ, സിനിമാ മേഖലയിൽ വലിയ പാരമ്പര്യങ്ങളോ, പരിചയങ്ങളോ ഇല്ലാത്തതുകൊണ്ട്, എങ്ങനെയാണ് എത്തിപ്പെടേണ്ടത് എന്ന അറിവ് തീരെ ഉണ്ടായിരുന്നില്ല. അങ്ങനെ ഇരിക്കെ ആണ്, ലാൽ ജോസ് സാർ നയിക്കുന്ന ഒരു റിയാലിറ്റി  ഷോയിലേക്ക് അഭിനേതാക്കളെ വിളിക്കുന്നു എന്ന നിലയിൽ ഒരു പരസ്യം കണ്ണിലുടക്കിയത്. അങ്ങനെ ഓഡിഷന് പങ്കെടുത്തു. സെലക്ട് ആയി. മലയാളത്തിൽ തന്നെ ഏറ്റവും ജനപ്രീതി ലഭിച്ച മഴവിൽ മനോരമ നായികാനായകൻ ആയിരുന്നു ആ ഷോ. അപ്രതീക്ഷിതമായി സിനിമാലോകത്തെത്തിപ്പെട്ട ആൻജമീല സലിമിന്റെ അനുഭവങ്ങളിലൂടെ...

നായികാനായകൻ ഒരു പഠനം ആയിരുന്നു...

നായികാനായകൻ ഒരു വലിയ അനുഭവമായിരുന്നു. വിധികർത്താക്കൾ ആയി കുഞ്ചാക്കോബോബനും, ലാൽജോസ് സാറും, സംവൃതസുനിലും. സിനിമയിൽ മാത്രം കണ്ടും ആരാധിച്ചും ഇരുന്നവരെ നേരിൽ കാണുക എന്നതിൽ ഉപരി, അവർ നമ്മളെ തിരിച്ചറിയുക, നമ്മളോടൊപ്പം വേദി പങ്കിടുക എന്നത് ഒരു വലിയ ഭാഗ്യം ആയിരുന്നു. അഭിനയത്തിലെ പിഴവുകൾ പരിഹരിച്ചും തിരുത്തിയും, അവർ ഞങ്ങളോടൊപ്പം കൂടി. അഭിനയം എന്നത് ഒരു കരിയറായി തെരഞ്ഞെടുക്കാൻ ഉള്ള ധൈര്യം ലഭിച്ചത് ആ വേദിയിൽ നിന്നാണ്. ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്ന പലരും ഇന്ന് മലയാള സിനിമയിൽ തിരക്കുള്ള താരങ്ങളാണ്. ഇന്നും ഞാൻ പല സിനിമകളുടെ ഭാഗം ആയെങ്കിലും ആളുകൾ ഏറെയും എന്നെ വന്ന് പരിചയപ്പെടുന്നത് നായികാനായകന്റെ ലേബലിൽ ആണ്. വിചാരിച്ചതിലും അപ്പുറം ഒരു ഐഡന്റിറ്റിയും പേരും സമ്മാനിച്ച ആ വേദിയോട് എത്ര നന്ദി പറഞ്ഞാലും തീരില്ല.

കയറ്റങ്ങളും ഇറക്കങ്ങളും

സിനിമയുടെ ഭാഗമാണ്

നായികാനായകൻ സ്റ്റേജിൽ നിൽക്കുമ്പോൾ വലിയ പ്രതീക്ഷകൾ ആയിരുന്നു. ആ വേദിയിൽ വന്നതുകൊണ്ട് സിനിമയിൽ അസാധ്യമായ അവസരങ്ങൾ ലഭിക്കാൻ സാധ്യത ഇല്ലെന്ന് ടീം തന്നെ ഓർമ്മിപ്പിച്ചിട്ടുണ്ടെങ്കിലും ഉള്ളിന്റെ ഉള്ളിൽ അത് ഒരു വലിയ മാറ്റത്തിന്റെ തുടക്കം ആയിരിക്കും എന്ന് വിചാരിച്ചിരുന്നു. തട്ടിൻപുറത്ത് അച്യുതൻ ആയാലും, വൈറസ് ആയാലും, നിരവധി പരസ്യങ്ങൾ ആയാലും ഈ ഷോ കണ്ട എന്നിലേക്ക് അവസരങ്ങൾ എത്തിച്ചേരുകയായിരുന്നു. പക്ഷേ, ഞാൻ ഉദ്ദേശിച്ച തിരക്ക് എനിക്ക് സിനിമയിൽ ഉണ്ടായിരുന്നില്ല.

ഓരോ സിനിമ കഴിയുമ്പോഴും വലിയ ഇടവേളകൾ ഉണ്ടായിരുന്നു. ആ ഇടവേളകളിൽ കാത്തിരിപ്പിന്റെ ദുഃഖവും, പ്രയത്‌നത്തിന്റേതായ ബുദ്ധിമുട്ടുകളും, മാനസിക പിരിമുറുക്കങ്ങളും നൽകിയിരുന്നു. സിനിമ ഒരു അൺസേർട്ടണിറ്റി ആണ്. അടുത്തത് എന്ത് എന്ന ഒരു ക്ലൂവും ലഭിക്കാത്ത, ഒരുപാട് സർപ്രൈസ് ഉള്ള ഒരു മേഖല. ഒരു ഹിറ്റ് മതിയാകും, ജീവിതം മുഴുവൻ മാറാൻ. പക്ഷേ, ആ ഹിറ്റിലേക്ക് ഉള്ള ദൂരം കഠിനം ആണ്. പലപ്പോഴും ഇതിലൂടെ രക്ഷപ്പെടുമോ, ചുവട് മാറ്റിപ്പിടിക്കണോ എന്നെല്ലാം സ്വയം സംശയിച്ചിട്ടുണ്ട്.

ഒരുപാട് നാൾ കാത്തിരുന്ന് ലഭിക്കുന്ന ഓരോ അവസരങ്ങളും ഞാൻ ആസ്വദിച്ചാണ് ചെയ്യാറുള്ളത്. കാത്തിരിപ്പിനൊടുവിൽ എത്തുന്ന ചില അവസരങ്ങൾക്ക് വല്ലാത്ത ഒരു സുഖം ഉണ്ട്. ആദ്യമൊക്കെ ഈ മാനസിക ബുദ്ധിമുട്ടുകളും ഇടവേളകളും ഒരുപാട് വേദനിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് ഞാൻ ഇതെല്ലാം സിനിമയുടെ ഭാഗം ആണെന്ന് മനസ്സിലാക്കി. കോഴിക്കോട് നിന്നും ഞാനും അനിയത്തിയും സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹവുമായി 4 വർഷക്കാലമായി കൊച്ചിയിൽ താമസിക്കുകയാണ്. ഇതിനോടകം പരിചയപ്പെട്ട എല്ലാ സിനിമാബന്ധങ്ങളും എന്നെ മേൽപ്പറഞ്ഞ സിനിമ റുട്ടീൻ ശീലം ആക്കാൻ സഹായിച്ചിട്ടുണ്ട്. മറ്റൊരു ജോലി പോലെ, സമയം വെച്ച് ചെയ്യുന്ന ഒന്നല്ലല്ലോ സിനിമ. അതുകൊണ്ടുതന്നെ നിലവിൽ ഞാൻ ഓക്കെയാണ്.

കരിക്ക് നൽകിയ സന്തോഷം വലുതാണ്

സിനിമാകരിയർ ശ്രമങ്ങൾക്കിടയിൽ ഞാൻ ഏറെ ആസ്വദിച്ചും സന്തോഷിച്ചും ചെയ്ത പ്രോജക്ട് ആണ് കരിക്കിന്റെ 'പ്രിയപ്പെട്ടവർ പിയുഷ്.' കരിക്ക് യുവാക്കൾക്കിടയിൽ എത്ര വലിയ സ്വാധീനം ചെലുത്തിയ ബ്രാൻഡ് ആണ്. അവർക്കൊപ്പം അഭിനയിക്കാൻ സാധിച്ചത് വലിയ അവസരം ആയിരുന്നു. ഒരുപാട് അഭിനന്ദനങ്ങൾ ലഭിച്ച ഒരു പ്രോജക്ട് ആയിരുന്നു അത്. ഒരു സിനിമ ചെയ്യുന്നതിലും വലിയ രീതിയിൽ പ്രിയപ്പെട്ടവർ പിയുഷ് എന്ന എന്റെ കഥാപാത്രത്തിന് ജനപിന്തുണ ലഭിച്ചു.

മറക്കാനാവാത്ത അഭിനന്ദനങ്ങളും

 വിമർശനങ്ങളും

പ്രിയപ്പെട്ട പിയൂഷിനു ശേഷം ജനങ്ങൾ എടുത്തുപറഞ്ഞ കഥാപാത്രങ്ങളാണ്. ഹൃദയത്തിലെ കൂട്ടുകാരിയും, വിശേഷത്തിലെ നഴ്‌സും എല്ലാം. വിശേഷത്തിന് ശേഷം ആ കഥാപാത്രത്തെ അഭിനന്ദിച്ച് നിരവധി സോഷ്യൽ മീഡിയ പേജുകളിൽ എഴുത്തുകൾ കണ്ടിരുന്നു. നമുക്കുവേണ്ടി അത്തരം പ്രശംസകൾക്കുവേണ്ടി ചുരുക്കമെങ്കിലും ആളുകൾ സമയം ചെലവഴിക്കുന്നു എന്നത് വലിയ കാര്യം ആണ്. ഹൃദയത്തിലെ കൂട്ടുകാരി അഭിനന്ദനങ്ങൾ എന്നതിൽ ഉപരി വിമർശങ്ങളും ട്രോളുകളും ഏറ്റുവാങ്ങിയിട്ടുണ്ട്. കഥ വായിച്ച് ഏറെ ഇഷ്ടപ്പെട്ടാണ് ഹൃദയം ചെയ്യുന്നത്. എന്നാൽ അതിലെ പോട്ടെടുക്കുന്ന സീനുകളും, ഗംഭീരം എന്ന് തോന്നിയ ഡയലോഗുകളും സോഷ്യൽമീഡിയയിൽ വൻതോതിൽ വിമർശിക്കപ്പെട്ടു.

ട്രോളുകളുടെ പെരുമഴ ആയിരുന്നു എന്റെ ഡയലോഗിന്. എന്നാൽ ഏറെ തമാശയായി മാത്രമാണ് അവയെ ഞാൻ സ്വീകരിച്ചത്. ഉമ്മയ്ക്കും, അനിയത്തിക്കും അത്തരം ട്രോളുകൾ ഞാൻതന്നെ ആണ് അയച്ചുകൊടുക്കാറുള്ളത്. അവരും അതുകണ്ട് ചിരിക്കാറാണ് പതിവ്. അത്തരം ട്രോളുകൾ ലഭിക്കുന്നതും നല്ലതാണ് എന്നാണ് ഞാൻ കരുതുന്നത്.

ബിസിനസ്സാണ് അടുത്ത ലക്ഷ്യം

പണ്ട് മുതൽ ബിസിനസ്സ് ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. സിനിമയിൽ വന്നതോടെ അത്തരം ആഗ്രഹം കൂടിയിട്ടേ ഉള്ളൂ. സിനിമയെ മാത്രം വരുമാനമാർഗ്ഗം ആയി ആശ്രയിക്കുന്നതിൽ പരിമിതികൾ ഉണ്ട്. അതുകൊണ്ട് ഒരു ക്ലോത്തിങ് സ്റ്റോർ തുടങ്ങിയാലോ എന്ന ചിന്തയിൽ ആണ് ഇപ്പോൾ. അധികം വൈകാതെ സംരംഭം തുടങ്ങാനാകും എന്നാണ് പ്രതീക്ഷ

വരാനുള്ള പ്രോജക്ടുകൾ

സാഹസം, അഞ്ജലി മേനോൻ സംവിധാനം ചെയ്ത ഒരു ആന്തോളജി തുടങ്ങി കുറച്ചധികം പ്രോജക്ടുകൾ വരാനിരിക്കുന്നുണ്ട്.

അടുത്തിടെ ജിയോ ഹോട്ട്സ്റ്റാർ ലൗ അണ്ടർ കൺസ്ട്രക്ഷൻ ഏറെ പ്രശംസകൾ നേടിത്തന്നു. ലോകമെമ്പാടും നിന്നുള്ള അഭിനന്ദനങ്ങൾ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. അജുവർഗ്ഗീസിന്റെ നായികാ കഥാപത്രമാണ്.

കുടുംബം: വാപ്പ സലീം, ഉമ്മ ജമീല, സഹോദരിമാർ ജാസ്സി, ലിസ്സ, നസ്ലിൻ.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.