
തിരുവനന്തപുരം: സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം നഷ്ടപ്പെട്ടെന്ന് പരാതി. കിഴുവില്ലം സർവ്വീസ് സഹകരണ ബാങ്കിനെതിരെതിരെയാണ് തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശികളായ ദമ്പതികൾ പരാതി നൽകിയത്. ചിറയിൻകീഴ് സ്വദേശിനി രമ്യയും ഭർത്താവ് പ്രദീപ് കുമാറുമാണ് കിഴുവില്ലം സർവ്വീസ് സഹകരണ ബാങ്കിനെതിരെതിരെ പൊലീസിനും, സഹകരണ രജിസ്ട്രാർക്കും പരാതി നൽകിയത്. വിവാഹത്തിന് അണിഞ്ഞ 45 പവൻ സ്വർണമാണ് ഇവർ ലോക്കറിൽ സൂക്ഷിച്ചിരുന്നത്. ഇതിൽ 25 പവനോളം സ്വർണം കാണാനില്ലെന്നാണ് പരാതി.
2008ലാണ് ദമ്പതികൾ ലോക്കറെടുത്തത്. വർഷാവർഷം വാടക നൽകി വന്നിരുന്നു. 2015 ൽ ലോക്കർ തുറന്ന് പരിശോധിച്ചപ്പോൾ അഞ്ച് മാലയും 17വളയും ഉണ്ടായിരുന്നു. കഴിഞ്ഞ മാസം 29-ാം തിയതി ബാങ്ക് ലോക്കർ വീണ്ടും തുറന്നപ്പോൾ പക്ഷേ, 17 വളകൾ കാണാനുണ്ടായിരുന്നില്ല. ബാങ്ക് അധികൃതരോട് പറഞ്ഞപ്പോൾ മോശം സമീപനമായിരുന്നെന്നും, പൊലീസീനും സഹകരണ രജിസ്ട്രാറിനും പരാതി നൽകിയെന്നും ദമ്പതികൾ പറയുന്നു.
ഒപ്പം സൂക്ഷിച്ചിരുന്ന മാലകൾ ലോക്കറിൽ തന്നെ ഉണ്ടെങ്കിലും അത് സ്വർണ്ണം തന്നെ ആണോ എന്ന കാര്യത്തിലുമുണ്ട് സംശയമെന്നാണ് ദമ്പതികൾ പറയുന്നത്. ഇതിന് പിന്നാലെ അന്വേഷിച്ചപ്പോൾ സമാനമായ സംഭവം നടന്നതായി പരാതിക്കാരുള്ളതായി അറിയാൻ കഴിഞ്ഞതായും ദമ്പതികൾ ആരോപിക്കുന്നു.
എന്നാൽ സ്വർണ്ണം കാണാതെ പോയതിൽ ബാങ്കിൻറെ ഭാഗത്ത് വീഴ്ച്ചയൊന്നും ഇല്ലെന്നാണ് ബാങ്ക് അധികൃതർ വ്യക്തമാക്കുന്നത്. ലോക്കറിൻറെ താക്കോൽ സൂക്ഷിക്കുന്നത് ലോക്കർ എടുത്തവർ തന്നെയാണന്നും, അവരറിയാതെ സ്വർണ്ണം എങ്ങനെ പുറത്തുപോകുമെന്നുാണ് ബാങ്ക് അധികൃതർ ചോദിക്കുന്നത്.











