
ബെയ്ജിങ്: പുനരുപയോഗിക്കാവുന്ന റോക്കറ്റ് സാങ്കേതികവിദ്യയിൽ നിർണായക മുന്നേറ്റം നടത്തി ചൈന. വിക്ഷേപണത്തിന് ശേഷം ഓർബിറ്റൽ ക്ലാസ് റോക്കറ്റിന്റെ ആദ്യഘട്ട ബൂസ്റ്റർ സുരക്ഷിതമായി തിരിച്ചുപിടിച്ച് അമേരിക്കയ്ക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന രാജ്യമായി ചൈന മാറി. ബഹിരാകാശ ദൗത്യങ്ങളുടെ ചെലവ് കുറയ്ക്കുകയും വിക്ഷേപണങ്ങളുടെ ആവൃത്തി വർധിപ്പിക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യയായതിനാൽ ഈ വിജയം ആഗോള ബഹിരാകാശ മത്സരത്തിൽ വലിയ വഴിത്തിരിവായാണ് വിലയിരുത്തപ്പെടുന്നത്.
ഹൈനാൻ കൊമേഴ്സ്യൽ സ്പേസ് ലോഞ്ച് സൈറ്റിൽ നിന്നാണ് ലോങ് മാർച്ച്–10ബി റോക്കറ്റിന്റെ പരീക്ഷണ വിക്ഷേപണം നടത്തിയത്. ഉപഗ്രഹത്തെ വിജയകരമായി ഭൂമിക്ക് സമീപമുള്ള ഭ്രമണപഥത്തിലെത്തിച്ച ശേഷം, റോക്കറ്റിന്റെ ആദ്യഘട്ട ബൂസ്റ്റർ നിയന്ത്രിതമായി ഭൂമിയിലേക്ക് മടങ്ങുകയായിരുന്നു. സാധാരണയായി സമുദ്രത്തിൽ പതിച്ച് ഉപയോഗശൂന്യമാകുന്ന ബൂസ്റ്ററാണ് ഇത്തവണ സ്വന്തം എൻജിനുകൾ വീണ്ടും പ്രവർത്തിപ്പിച്ച് വേഗം കുറച്ച് നിശ്ചിത പാതയിലൂടെ റിക്കവറി പ്ലാറ്റ്‌ഫോമിലെത്തിയത്.
സ്പേസ്‌എക്‌സിന്റെ ഫാൽക്കൺ-9 റോക്കറ്റുകൾ പോലെ കരയിൽ ലാൻഡ് ചെയ്യുന്നതിനുപകരം, കടലിൽ സജ്ജമാക്കിയ പ്രത്യേക റിക്കവറി പ്ലാറ്റ്‌ഫോമിലാണ് ബൂസ്റ്റർ വീണ്ടെടുത്തത്. വലിയ വലയും പ്രത്യേക ലാൻഡിംഗ് സംവിധാനവും നാല് ലാൻഡിംഗ് ഹുക്കുകളും ഉപയോഗിച്ചാണ് ബൂസ്റ്റർ സുരക്ഷിതമായി പിടികൂടിയത്. ഈ രീതിയിലൂടെ റോക്കറ്റിന്റെ ഭാരം കുറയ്ക്കാനും കൂടുതൽ പേലോഡ് ബഹിരാകാശത്തേക്ക് കൊണ്ടുപോകാനും സാധിക്കുമെന്നാണ് ചൈനയുടെ വിലയിരുത്തൽ.
ഏകദേശം 16 ടൺ വരെ ഭാരം ഭൂമിക്ക് സമീപമുള്ള ഭ്രമണപഥത്തിലെത്തിക്കാൻ ശേഷിയുള്ള ലോങ് മാർച്ച്–10ബി ബൂസ്റ്റർ നവീകരിച്ച ശേഷം ഈ വർഷം തന്നെ വീണ്ടും ഉപയോഗിക്കാനാണ് പദ്ധതി. പുനരുപയോഗ സാങ്കേതികവിദ്യ വിജയകരമാകുന്നതോടെ ഓരോ ദൗത്യത്തിനും പുതിയ റോക്കറ്റുകൾ നിർമ്മിക്കേണ്ട സാഹചര്യം കുറയുകയും വിക്ഷേപണ ചെലവ് ഗണ്യമായി താഴുകയും ചെയ്യും. 2030-നുമുമ്പ് മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ചൈനയുടെ ദൗത്യത്തിനും ഈ സാങ്കേതികവിദ്യ വലിയ കരുത്താകുമെന്നാണ് പ്രതീക്ഷ.
നിലവിൽ പുനരുപയോഗിക്കാവുന്ന റോക്കറ്റ് സാങ്കേതികവിദ്യയിൽ സ്പേസ്‌എക്‌സ് വ്യക്തമായ ആധിപത്യം പുലർത്തുന്നുണ്ടെങ്കിലും, പുതിയ നേട്ടത്തോടെ ചൈന അതിവേഗം ആ മേഖലയിലേക്ക് മുന്നേറുകയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതോടെ ബഹിരാകാശ രംഗത്തെ ആഗോള മത്സരം കൂടുതൽ ശക്തമാകുമെന്നും വിലയിരുത്തപ്പെടുന്നു.









