
കൊച്ചി: ദക്ഷിണ നാവിക സേനാ ആസ്ഥാനത്ത് പടക്കപ്പലും എയർ സ്റ്റേഷനും സന്ദർശിച്ച് കുട്ടികൾ. നാവികസേനാ ദിനാചരണത്തിന് മുന്നോടിയായി കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 2500 ഓളം സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരുമാണ് ദക്ഷിണ നാവിക സേന ആസ്ഥാനനത്ത് എത്തിയത്.
നാവികസേനയുടെ പടക്കപ്പലായ ഐ.എൻ.എസ് സുജാത, നേവൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയ്റോനോട്ടിക്കൽ ടെക്നോളജിയിലെ (നിയാറ്റ് ) മ്യൂസിയം , ഐ.എൻ.എസ് ഗരുഡയിലെ നേവൽ എയർ സ്റ്റേഷൻ എന്നിവയാണ് കുട്ടികൾ സന്ദർശിച്ചത്.ഇന്നലെ രാവിലെ മുതലായിരുന്നു സന്ദർശനം.നാവികസേനാംഗങ്ങൾ കുട്ടികളെ പടക്കപ്പലിലെ കാഴ്ചകളിലേക്ക് ആനയിച്ചു. കപ്പലിൽ ഘടിപ്പിച്ച ആയുധങ്ങളെക്കുറിച്ച് വിശദീകരിച്ചു. ലെറ്റ് മെഷീൻഗണ്ണും പിസ്റ്റളും റൈഫിളും കൈയിലെടുക്കാനും പരിശോധിക്കാനും അവസരം കിട്ടിയത് വിദ്യാർത്ഥികൾക്ക് മറക്കാനാകാത്ത അനുഭവമായി. സേനാംഗങ്ങൾ കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി.സന്ദർശനത്തിന് ഒടുവിൽ കൈനിറയെ സമ്മാനങ്ങളും ഭക്ഷണവും നൽകി കുട്ടികളെ യാത്രയാക്കി.നേവൽ ബെയ്സിലെ നേവൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എയ്റോനോട്ടിക്കൽ ട്രെയിനിംഗ് സെന്ററും (നിയാറ്റ്) വിദ്യാർത്ഥികൾ സന്ദർശിച്ചു. കുട്ടികളുടെ ചിരിയും കളിയും സന്തോഷവും ചോദ്യങ്ങളും നാവികസേനാംഗങ്ങൾക്കും മറക്കാനാകാത്ത നിമിഷങ്ങൾ സമ്മാനിച്ചു.
Photo Courtesy - Google








