04:24am 11 February 2026
NEWS
​നിയമങ്ങൾ കടുക്കുമ്പോഴും കുതിച്ചുയർന്ന് ബാലപീഡനങ്ങൾ; കേരളത്തിൽ കഴിഞ്ഞവർഷം 4,753 കേസുകൾ
10/02/2026  12:10 PM IST
സുരേഷ് വണ്ടന്നൂർ
​നിയമങ്ങൾ കടുക്കുമ്പോഴും കുതിച്ചുയർന്ന് ബാലപീഡനങ്ങൾ; കേരളത്തിൽ കഴിഞ്ഞവർഷം 4,753 കേസുകൾ

​കേരളത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കുമ്പോഴും സംസ്ഥാനത്തെ പോക്‌സോ കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തുന്നു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ പ്രതിവർഷം 15,000-ത്തോളം കുട്ടികളാണ് വിവിധ തരത്തിലുള്ള ലൈംഗിക ചൂഷണങ്ങൾക്ക് ഇരയാകുന്നത്. കേരളത്തിൽ മാത്രം കഴിഞ്ഞ വർഷം 4,753 പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തു എന്നത് ഗൗരവകരമായ സാഹചര്യമാണ് വെളിപ്പെടുത്തുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിലാണ് (464 കേസുകൾ). ജനസംഖ്യയിലെ വർദ്ധനവാണ് ഈ ഉയർന്ന കണക്കിന് കാരണമായി അധികൃതർ വിലയിരുത്തുന്നത്. മറ്റ് ജില്ലകളിലും സ്ഥിതി സമാനമാണ്; തിരുവനന്തപുരം റൂറലിൽ 458 കേസുകളും കൊല്ലം സിറ്റിയിൽ 248 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. 2016 മുതൽ 2023 വരെയുള്ള കാലയളവിൽ കേസുകളുടെ എണ്ണം ഏകദേശം ഇരട്ടിയായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

​വീടുകളിലും വിദ്യാലയങ്ങളിലും പോലും കുട്ടികൾ സുരക്ഷിതരല്ല എന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയാണ് പുറത്തുവരുന്നത്. രാജ്യത്തെ മൊത്തം കണക്കുകൾ പരിശോധിക്കുമ്പോൾ ബാലപീഡനത്തിന് ഇരയാകുന്നവരിൽ 99 ശതമാനവും പെൺകുട്ടികളാണ്. 12 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികളാണ് ഇത്തരം അതിക്രമങ്ങൾക്ക് കൂടുതലായും ഇരയാകുന്നത്. മുമ്പ് സാമൂഹികമായ അപമാനം ഭയന്ന് പലരും പരാതിപ്പെടാൻ മടിച്ചിരുന്നെങ്കിൽ, ഇന്ന് നിരന്തരമായ ബോധവത്കരണത്തിലൂടെയും സ്കൂളുകളിൽ കൗൺസിലർമാരുടെ സേവനം ഉറപ്പാക്കിയതിലൂടെയും കൂടുതൽ കേസുകൾ വെളിച്ചത്തുവരുന്നുണ്ട്. തങ്ങൾക്ക് നേരെ നടക്കുന്നത് ചൂഷണമാണെന്ന് തിരിച്ചറിയാനും അതിനെതിരെ പ്രതികരിക്കാനും കുട്ടികൾക്ക് ഇന്ന് സാധിക്കുന്നു. പണ്ട് അയൽവാസികളിൽ നിന്നുള്ള അതിക്രമങ്ങളാണ് കൂടുതലായി കണ്ടിരുന്നതെങ്കിൽ, ഇന്ന് ലഹരി ഉപയോഗവും സോഷ്യൽ മീഡിയ വഴിയുള്ള പ്രണയക്കെണികളും പോക്‌സോ കേസുകൾ വർദ്ധിക്കാൻ പ്രധാന കാരണമാകുന്നുണ്ട്.

​അതേസമയം, പോക്‌സോ കേസുകളിലെ വിചാരണ നടപടികൾ നീണ്ടുപോകുന്നത് കുട്ടികൾക്കും കുടുംബത്തിനും വലിയ മാനസിക പ്രയാസമാണ് ഉണ്ടാക്കുന്നത്. വിചാരണ വൈകുന്നതുമൂലം പല കേസുകളും കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാനും ഇരകളുടെ വിവാഹം കഴിഞ്ഞു പോകുന്നതോടെ കേസുകൾ ഉപേക്ഷിക്കാനുമുള്ള പ്രവണതയും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യം മാറണമെങ്കിൽ കോടതി നടപടികൾ വേഗത്തിലാക്കുകയും കുട്ടികൾക്ക് കോടതിയിൽ ഭയമില്ലാതെ മൊഴി നൽകാനുള്ള സുരക്ഷിത സാഹചര്യം ഒരുക്കുകയും വേണം. പെൺകുട്ടികൾക്കൊപ്പം തന്നെ ആൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളും ഗൗരവമായി കാണേണ്ടതുണ്ട്. 

'ഗുഡ് ടച്ച്, ബാഡ് ടച്ച്' എന്നതിനപ്പുറം കൃത്യമായ ലൈംഗിക വിദ്യാഭ്യാസം എല്ലാ വിദ്യാലയങ്ങളിലും നടപ്പിലാക്കണം. കുട്ടികൾക്ക് അന്തസ്സുള്ള അന്തരീക്ഷത്തിൽ വളരാനുള്ള സാഹചര്യം ഒരുക്കുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന് കണക്കുകൾ നമ്മെ ഓർമ്മിപ്പിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img