
ചെന്നൈ: തമിഴ്നാട്ടിലെ 717 ടാസ്മാക് മദ്യശാലകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി ജോസഫ് വിജയ് ഉത്തരവിട്ടു. സത്യപ്രതിജ്ഞയ്ക്കു പിന്നാലെ എടുത്ത ആദ്യ പ്രധാന തീരുമാനങ്ങളിലൊന്നാണ് ആരാധനാലയങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്കു സമീപമുള്ള മദ്യശാലകൾ അടച്ചുപൂട്ടാനുള്ള തീരുമാനം.
പുതിയ ഉത്തരവുപ്രകാരം, സ്കൂളുകൾ, ആരാധനാലയങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന മദ്യശാലകൾ രണ്ടാഴ്ചയ്ക്കകം അടയ്ക്കണം. നിലവിൽ തമിഴ്നാട്ടിൽ 4,765 ടാസ്മാക് ഔട്ട്‌ലെറ്റുകളാണ് പ്രവർത്തിക്കുന്നത്. അതിൽ 717 എണ്ണം പുതിയ മാനദണ്ഡപ്രകാരം പൂട്ടേണ്ടിവരും.
അടച്ചുപൂട്ടുന്ന മദ്യശാലകളിൽ 186 എണ്ണം സ്കൂളുകൾക്ക് സമീപവും, 276 എണ്ണം ആരാധനാലയങ്ങൾക്കരികിലും, 255 എണ്ണം ബസ് സ്റ്റാൻഡുകൾക്ക് സമീപവുമാണ്. പൊതുജനതാൽപര്യവും സാമൂഹിക സുരക്ഷയും മുൻനിർത്തിയാണ് നടപടി സ്വീകരിച്ചതെന്ന് സർക്കാർ അറിയിച്ചു.
ഇതിനുമുമ്പ് സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും 50 മീറ്റർ പരിധിക്കുള്ളിൽ മദ്യശാലകൾ അനുവദിക്കരുതെന്നായിരുന്നു തമിഴ്നാട്ടിലെ നിയമം. പുതിയ തീരുമാനത്തോടെ ഈ ദൂരം 500 മീറ്ററായി വർധിപ്പിച്ചിരിക്കുകയാണ്.










