
തിരുവനന്തപുരം: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ ജാതിപ്പേര് ഉപയോഗിച്ചെന്ന വിമർശനങ്ങൾക്കു മറുപടിയുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. അച്ഛന്റെ പേര് ഉൾപ്പെടുത്താനാണ് പൂർണനാമം വായിച്ചതെന്നും അതിൽ തെറ്റൊന്നുമില്ലെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അച്ഛൻറെ പേര് പറഞ്ഞാൽ എന്താണ് കുഴപ്പം, അദ്ദേഹത്തിൻറെ പേര് അതാണ്. എനിക്ക് അമ്മയുടെ പേര് കൂടി പറയാനാകാത്തതിൽ സങ്കടമുണ്ട്. ഞാൻ എംഎൽഎ ആകുന്നതിന് മുമ്പ് മരിച്ച് പോയവരാണ് രണ്ട് പേരും. രേഖകളിലുള്ള എൻറെ ഫുൾ നെയിം ഞാൻ വായിച്ചു. സാധാരണ അങ്ങനെ ആണ്. അതിനെന്താണ് കുഴപ്പം. പാസ്പോർട്ടിൽ അങ്ങനെ അല്ലേ എന്ന് വിഡി സതീശൻ ചോദിക്കുന്നു.
എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്ത 2021-ൽ “വി.ഡി. സതീശൻ എന്ന ഞാൻ” എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ “വടശ്ശേരി ദാമോദര മോനോൻ സതീശൻ എന്ന ഞാൻ” എന്നാണ് ഉപയോഗിച്ചത്. ഇതോടെയാണ് സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ശക്തമായത്.
സത്യപ്രതിജ്ഞയ്ക്കിടെ ജാതിസൂചനയുള്ള പേര് ഉപയോഗിച്ചതും ചടങ്ങിൽ ‘വന്ദേ ഭാരതം’ ചൊല്ലിയതും മുൻകാല നിലപാടുകൾക്ക് വിരുദ്ധമാണെന്ന് വിമർശകർ ആരോപിച്ചു. കോൺഗ്രസ് പ്രവർത്തകരടക്കമുള്ളവർ സാമൂഹികമാധ്യമങ്ങളിലൂടെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.










