
തിരുവനന്തപുരം: പൊലീസിനുള്ളിലെ ക്രിമിനലുകളെ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് സേനയിലെ വളരെ ചുരുക്കം ചിലരാണ് തെറ്റായ പ്രവണത കാണിക്കുന്നതെന്നും എട്ടു വർഷത്തിനിടെ 108 ഉദ്യോഗസ്ഥരെ പുറത്താക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസിന്റെ പ്രവർത്തനം പല തലത്തിൽ വിലയിരുത്തുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
ഒരു വിഭാഗം ഉദ്യോഗസ്ഥർ തിരുത്താൻ തയ്യാറാകുന്നേയില്ല. ആരു വിളിച്ചാലും എവിടെയും പോകുന്ന ചിലരുണ്ട്. അവരെ കണ്ടെത്തി തിരുത്തൽ നടപടികൾ സ്വീകരിക്കും. ഭൂരിഭാഗം ഉദ്യോഗസ്ഥരും നല്ല നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി പരാജയപ്പെട്ടു, യുഡിഎഫ് മികച്ച വിജയം നേടി. ഇതെല്ലാം ഇന്നലെ കണ്ടതാണ്. ആറ്റിങ്ങലിലെന്തോ മികച്ച വിജയം നേടിയെന്ന തോന്നലാണ് യുഡിഎഫിന്. യൂഡിഎഫിന് വർക്കലയിൽ കഴിഞ്ഞതവണ 48,000 വോട്ട് ലഭിച്ചു. ഇത്തവണ 39 ആയി. ആറ്റിങ്ങൽ 50,045 വോട്ട് കഴിഞ്ഞ തവണ കിട്ടിയെങ്കിൽ ഇത്തവണ 46,000 ആയി. കുറഞ്ഞ വോട്ടെല്ലാം എവിടെപ്പോയിയെന്നും പിണറായി ചോദിച്ചു. രാഹുൽ ഗാന്ധിയെ ഒന്നും പറഞ്ഞിട്ടില്ല. പദവിക്ക് നിരക്കാത്തത് ആദ്യം പറഞ്ഞത് രാഹുൽ ഗാന്ധിയാണ്. അതിന് മറുപടിയാണ് പറഞ്ഞതെന്നും പിണറായി കൂട്ടിച്ചേർത്തു.