02:43am 15 May 2025
NEWS
മുഖ്യമന്ത്രി പിണറായി വിജയൻ ആരെയൊക്കെയോ ഭയക്കുന്നു -കെ. മുരളീധരൻ
09/10/2024  08:44 AM IST
പി. ജയചന്ദ്രൻ
മുഖ്യമന്ത്രി പിണറായി വിജയൻ ആരെയൊക്കെയോ ഭയക്കുന്നു -കെ. മുരളീധരൻ

? സംസ്ഥാന രാഷ്ട്രീയം മുൻപൊരു കാലത്തും ഉണ്ടായിട്ടില്ലാത്ത വിധം വളരെ കലുഷിതമായ ഒരവസ്ഥയിലൂടെയാണല്ലോ ഇപ്പോൾ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഏറെക്കാലം കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന, പാർട്ടിയിലെ ഒരു മുതിർന്ന നേതാവ് കൂടിയായ താങ്കൾ ഈ ഒരവസ്ഥയെ എങ്ങനെയാണ് നോക്കിക്കാണുന്നത്.

ഇത്രയും മോശപ്പെട്ട ഒരു രാഷ്ട്രീയ സാഹചര്യം ഇതിന് മുൻപ് കേരളത്തിൽ ഉണ്ടായിട്ടില്ല. ഒരു ഭരണകക്ഷി എം.എൽ.എ തന്നെ തങ്ങളുടെ സർക്കാരിനെക്കുറിച്ച് വളരെ മോശമായിട്ടുള്ള അഭിപ്രായങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് പരസ്യമായി വിളിച്ചു പറയുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിപ്പെട്ടിരിക്കുന്നു. അതിൽ ഏറെ ഗൗരവമേറിയ വെളിപ്പെടുത്തൽ, ക്രമസമാധാനച്ചുമതലയുള്ള അഡീഷണൽ ഡി.ജി.പിയെ അധോലോക നായകനായിട്ടാണ് ഈ എം.എൽ.എ വിശേഷിപ്പിച്ചിട്ടുള്ളത്. അതൊരു നിസ്സാരകാര്യമല്ല.

ഇവിടെ ഒരു കാര്യം മനസ്സിലാക്കേണ്ടത്, പ്രതിപക്ഷമായിരുന്നു ഇങ്ങനൊരാരോപണം ഉന്നയിച്ചിരുന്നതെങ്കിൽ, അതിനെ രാഷ്ട്രീയമായി വിശേഷിപ്പിക്കാമായിരുന്നു. ഇവിടെ പക്ഷേ ഒരു ഭരണകക്ഷി എം.എൽ.എ തന്നെയാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. അതും, പി.വി. അൻവർ എന്നുപറഞ്ഞാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും വലിയ വിശ്വസ്തനായിട്ടാണ് കരുതപ്പെട്ടുപോരുന്നത്. ആ വിശ്വസ്തത, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിയെ രാഷ്ട്രീയ മാന്യതയുടെയും മര്യാദയുടെയും എല്ലാ അതിർവരമ്പുകളും ഭേദിച്ചുകൊണ്ട് വ്യക്തിപരമായി അധിക്ഷേപിക്കുന്നിടം വരെ എത്തുകയുണ്ടായി.

അങ്ങനൊരു വ്യക്തി ഇത്ര പെട്ടെന്ന് സർക്കാരിലെ ഉന്നതനായ ഒരുദ്യോഗസ്ഥനെതിരെ അത്യന്തം ഗൗരവമേറിയ ഇതുപോലുള്ള ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഡെൻമാർക്കിൽ എന്തൊക്കെയോ ചീഞ്ഞുനാറുന്നു എന്ന വസ്തുത ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്. പ്രതിപക്ഷം നിരന്തരമെന്നോണം പറഞ്ഞുകൊണ്ടിരിക്കുന്ന ഭരണപരാജയം എന്ന അടിസ്ഥാനപരമായ ആരോപണം പോലെയല്ല ഇത്. സംസ്ഥാന സർക്കാർതന്നെ അധോലോകവുമായി ബന്ധം പുലർത്തുന്നു എന്നുള്ള വാർത്തകളാണ് പുറത്തുവരുന്നത്.

മുൻപ് സ്വർണ്ണം കള്ളക്കടത്തിനെക്കുറിച്ച് സ്വപ്ന സുരേഷ് എന്ന സ്ത്രീ കേരളം മുഴുവൻ നടന്നുപറഞ്ഞു. അന്ന് അതിന്റെ പേരിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി തന്നെ ജയിലിലായി. അതിൽ നിന്ന് എന്താണ് നമ്മൾ മനസ്സിലാക്കേണ്ടത്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണ്ണം കള്ളക്കടത്തുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇൻവോൾവ്ഡ് ആയി എന്നുള്ളതിന്റെ പ്രത്യക്ഷ ഉദാഹരണമല്ലെ അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി കേസിൽ പ്രതിയായത്. പക്ഷേ എന്തുകൊണ്ടോ അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്തിയില്ല.

ഇവിടെ ഒരു കാര്യം നമ്മൾ മനസ്സിലാക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രമാക്കി സ്വർണ്ണക്കള്ളകടത്ത് നടന്നിട്ട് മുഖ്യമന്ത്രിക്കത് കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ തീർച്ചയായും അതൊരു വലിയ പരാജയമാണ്. സ്വന്തം ഓഫീസ് കേന്ദ്രമാക്കി വലിയൊരു അധോലോക സംഘം പ്രവർത്തിച്ചിട്ട് അതുകണ്ടുപിടിക്കാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല എങ്കിൽ ആ സ്ഥാനത്തിരിക്കാൻ പിണറായി വിജയൻ ഒട്ടും യോഗ്യനല്ല. അതല്ലെങ്കിൽ അത് മുഖ്യമന്ത്രിയുടെ അറിവോടുകൂടി തന്നെയാണ് നടന്നത് എന്ന് കരുതണം. പക്ഷേ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോവിഡിന്റെ രണ്ടാം വരവിൽ ഗവൺമെന്റിന്റെ കിറ്റ് വിതരണവുമൊക്കെക്കൊണ്ട് അന്നത്തെ ഒരന്തരീക്ഷത്തിൽ സർക്കാർ വിരുദ്ധ പ്രചരണങ്ങൾക്ക് ഒട്ടും തന്നെ മാർക്കറ്റ് കിട്ടിയില്ല. മാത്രവുമല്ല, പൊതുയോഗങ്ങൾ ഇല്ലാത്ത ഒരു തെരഞ്ഞെടുപ്പായിരുന്നല്ലോ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്.

അങ്ങനെ ഒന്നാം പിണറായി സർക്കാരിനെതിരായി സ്വർണ്ണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ വന്നു. രണ്ടാം പിണറായി സർക്കാരിനും ഇതേ രീതിയിൽ ആരോപണങ്ങൾ നേരിടേണ്ടി വന്നിരിക്കുകയാണ്. ഇതിൽനിന്നൊക്കെ ഒരു കാര്യം നിസ്സംശയം പറയുവാൻ കഴിയും, ഇത്രയും മോശപ്പെട്ട ഒരു സാഹചര്യം കേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെയുണ്ടായിട്ടില്ല.

ഇതിനെക്കാളൊക്കെ ഉപരിയായി, ഒരു ലോക്‌സഭാ മണ്ഡലത്തിലെ ജനവിധിയെപ്പോലും അട്ടിമറിക്കുന്ന രീതിയിലുള്ള പ്രവർത്തനം ഉണ്ടായി  എന്നുപറയുന്നത് ഈ ഭരണകക്ഷി എം.എൽ.എയാണ്.

തൃശൂർ പൂരത്തിന്റെസമയത്ത് അവിടെ ഫുൾടൈം ഉണ്ടായിരുന്ന ഒരാളാണ് ഞാൻ. മാത്രമല്ല സുനിൽകുമാറും ഉണ്ടായിരുന്നു. അപ്പോൾ തന്നെ ചില അട്ടിമറി സൂചനകൾ ഞങ്ങൾക്ക് ലഭിച്ചിരുന്നു. അതായത് പോലീസ് കമ്മീഷണർ അനാവശ്യമായി ഷൗട്ട് ചെയ്യുക..തുടങ്ങിയ പലതും ചെയ്തു. എന്നാൽ ആളുകൾ ആത്മസംയമനം പാലിച്ചതിനാൽ അതൊക്കെ വലിയ കുഴപ്പങ്ങളില്ലാതെ കടന്നുപോയി.

പക്ഷേ രാത്രിയായപ്പോൾ താളം തെറ്റി. അതിന്  പിറകിൽ സർക്കാരിന് വളരെ വേണ്ടപ്പെട്ട ഒരുദ്യോഗസ്ഥനാണെന്ന് വരുമ്പോൾ, ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച സുരേഷ് ഗോപിക്ക് വേണ്ടി മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് പൂരം കലക്കി ഒരു സിറ്റുവേഷൻ ഉണ്ടാക്കി എന്നുള്ളത് വളരെ ഗൗരവത്തിൽ കാണേണ്ട ഒരു വിഷയമാണ്. അതുകൊണ്ടുതന്നെ എല്ലാരംഗങ്ങളിലും തെറ്റായ മാർഗ്ഗത്തിലൂടെ മാത്രം സഞ്ചരിക്കുന്ന ഒരു സർക്കാരായി പിണറായി സർക്കാർ മാറിയിരിക്കുന്നു.

? സ്വർണ്ണം പൊട്ടിപ്പുകേസിലും എ.ഡി.ജി.പിക്ക് കയ്യുള്ളതായി അൻവർ പറയുന്നുണ്ടല്ലോ.

ഏറ്റവും കൂടുതൽ രസകരമായിട്ടുള്ള കാര്യം, ഇതിനെക്കുറിച്ചന്വേഷിക്കുവാൻ ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ട്. അതിന് ഡി.ജി.പിയാണ് മേൽനോട്ടം വഹിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ കീഴിൽ(ഈ ടീമിൽ) പ്രവർത്തിക്കുന്ന ആളുകൾ, ഈ ആരോപണം നേരിടുന്ന എ.ഡി.ജി.പിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരാണ്.

അപ്പോൾ എങ്ങനെയാണ് നിഷ്പക്ഷമായി അന്വേഷണം നടത്തുക. എ.ഡി.ജി.പിക്ക് കീഴിലുള്ള ഡി.ഐ.ജിയും, ഐ.ജിയും, എസ്.പിമാരും തങ്ങളുടെ മേലുദ്യോഗസ്ഥൻ പ്രതിസ്ഥാനത്ത് നിൽക്കുന്ന കേസിൽ വസ്തുനിഷ്ഠമായ അന്വേഷണം നടത്തി റിപ്പോർട്ട് കൊടുക്കും എന്ന് ചിന്തിക്കുവാൻ തലയിൽ ആളുതാമസമുള്ള ആർക്കും കഴിയില്ല. കാരണം ഡി.ജി.പി നേരിട്ടല്ലല്ലോ അന്വേഷണം നടത്തുന്നത്, ഇപ്പറഞ്ഞ ടീമല്ലെ. ഈ നാലു പേരും ജൂനിയർ ഉദ്യോഗസ്ഥരാകുമ്പോൾ എങ്ങനെയാണ് സീനിയർ ഉദ്യോഗസ്ഥനെ കേസിൽ പ്രതിചേർക്കുക.

ഇന്നിപ്പോൾ അൻവർ പറഞ്ഞ മറ്റൊരു കാര്യമുണ്ട്. ഹെഡ്മാസ്റ്റർക്കെതിരായി ആരോപണം വരുമ്പോൾ അത് പ്യൂണിനെക്കൊണ്ട് അന്വേഷിപ്പിച്ചാൽ എങ്ങനെ ശരിയാകും എന്ന് ചോദിക്കുന്നത് വളരെ അർത്ഥവത്തായിട്ടുള്ള കാര്യമാണ്. അപ്പോൾ ഒരു കാര്യം വ്യക്തമാണ്. അഡീഷണൽ ഡി.ജി.പിയേയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെയും രക്ഷിക്കാൻ നടത്തുന്ന തന്ത്രപൂർവ്വമായ ഒരു ശ്രമമാണത്.

ഏതായാലും ഒരു കാര്യം ഇവിടെ സംശയിക്കേണ്ടിയിരിക്കുന്നു. സി.പി.എമ്മുകാർ ഇരട്ടച്ചങ്കൻ എന്നൊക്കെ വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആരെയോ ഭയപ്പെടുന്നു. അല്ലെങ്കിൽ പിന്നെ എന്തുകൊണ്ട് തന്റെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന ഇതുപോലുള്ള കാര്യങ്ങൾ അദ്ദേഹത്തിന് പരിഹരിക്കാൻ കഴിയുന്നില്ല.

ഈ ഗവൺമെന്റിലെ മറ്റൊരു വിശ്വസ്തനായ എം.എൽ.എയാണ് കെ.ടി. ജലീൽ. അദ്ദേഹവും ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുകയാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് എം.എൽ.എയായി വിജയിച്ച വ്യക്തിയാണ് കാരാട്ട് റസാഖ്. അദ്ദേഹം പറയുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കോടിക്കണക്കിന് രൂപയുടെ അവിഹിത സ്വത്ത് സമ്പാദനം നടത്തി എന്നാണ്. റസാഖ് ഇപ്പോഴും സി.പി.എമ്മിന്റെ ഭാഗമാണ്.

ഇങ്ങനെയൊക്കെ നോക്കുമ്പോൾ, ഭരണകക്ഷിതന്നെ ഭരണകക്ഷിക്കെതിരെ രംഗത്തുവരുമ്പോൾ കേരളത്തിൽ കാര്യങ്ങൾ അത്യന്തം അപകടകരമാംവിധം കുത്തഴിഞ്ഞുകിടക്കുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമല്ലെ ഈ സംഭവങ്ങളൊക്കെ. ലോ ആന്റ് ഓർഡറിന്റെ പരാജയവും വിവിധ വകുപ്പുകളുടെ പരാജയവുമൊക്കെ ധാരാളമായുണ്ട്. അതൊക്കെ വേണമെങ്കിൽ രാഷ്ട്രീയമായി കാണാം. പക്ഷേ സംസ്ഥാനം ഭരിക്കുന്ന ഗവൺമെന്റ് തന്നെ അധോലോകവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു എന്ന് ഒരു ഭരണകക്ഷി എം.എൽ.എ തന്നെ പറയുന്ന ഞെട്ടിക്കുന്ന സംഭവം ചരിത്രത്തിലാദ്യമാണ്.

? എന്നുമാത്രമല്ല, ക്രമസമാധാനച്ചുമതലയുള്ള ഈ എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ കൊലപാതകം വരെ നടന്നിട്ടുണ്ടെന്നും അൻവർ എം.എൽ.എ പറയുന്നു.

അതെ. കൊലപാതകം നടത്തി എന്നുമാത്രമല്ല. നടന്ന കൊലപാതകങ്ങൾ ഒതുക്കി തീർക്കാനും ശ്രമിച്ചു. അവരുടെ വീട്ടുകാരൊക്കെ ഇപ്പോൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്. അതാണ് സ്ഥിതിവിശേഷം. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ, ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്തൊക്കെ ഗുണ്ടകളാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ഇവിടെയെല്ലാം പോലീസ് നിഷ്‌ക്രിയമായിരിക്കുന്നു. പോലീസിന് കരുത്തില്ലാതെ പോയിരിക്കുന്നു. യു.ഡി.എഫിന്റെ ജനപ്രതിനിധികളേയും യു.ഡി.എഫിന്റെ പ്രവർത്തകരേയും തല്ലിയൊതുക്കുക എന്നുള്ള ഒരു ചുമതല മാത്രമേ ഇന്നിപ്പോൾ കേരളാ പോലീസിനുള്ളൂ. ഒരു കള്ളനെപ്പോലും പിടിക്കാൻ കഴിയാത്ത അവസ്ഥയിലെത്തിനിൽക്കുകയാണ് നമ്മുടെ പോലീസ്‌സേന. ചില കേസുകളിൽ മോഷണം നടന്ന വീട്ടുകാർ പരാതിയുമായി പോലീസ് സ്റ്റേഷനിൽ ചെന്നാൽ, നിങ്ങൾ പ്രതിയെപിടിച്ചു കൊണ്ടുവന്നാൽ ഞങ്ങൾ ആക്ഷൻ എടുത്തോളാമെന്ന് പറയുന്നത്. അങ്ങനെയായിരിക്കുന്നു കേരളാപോലീസ്. പിണറായി വിജയനെപ്പോലൊരു മുഖ്യമന്ത്രിയുടെയും, അജിത്കുമാറിനെപ്പോലൊരു എ.ഡി.ജി.പിയുടെയും കീഴിൽ കേരളാ പോലീസ് ഇങ്ങനൊക്കെ ആയില്ലെങ്കിലേ അതിശയിക്കേണ്ടതുള്ളൂ.

? ഈ എ.ഡി.ജി.പിക്കും പൊളിറ്റിക്കൽ സെക്രട്ടറി ശശിക്കുമെതിരെയുള്ള അന്വേഷണം, അവരെ ഇരുവരെയും തൽസ്ഥാനത്ത് തന്നെ ഇരുത്തിക്കൊണ്ടുനടത്തിയാൽ അത് വെറും പ്രഹസനമാകില്ലെ.

തീർച്ചയായും അതുതന്നെയാണുദ്ദേശം. മേലുദ്യോഗസ്ഥനെതിരായ അന്വേഷണത്തിന് കീഴുദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതിൽ നിന്നുതന്നെ അത് വ്യക്തമല്ലേ. അതുകൊണ്ടാണ് പറഞ്ഞത്, ഈ ടീം പോരാ എന്ന്. ഒന്നുകിൽ ഡി.ജി.പിക്ക് സ്വതന്ത്രമായിട്ടുള്ള അപ്പർഹാൻഡ് കൊടുക്കണം. അല്ലെങ്കിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. അതുമല്ലെങ്കിൽ കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണം. പക്ഷേ, ഏത് രീതിയിൽ അന്വേഷണം നടത്തിയാലും ബന്ധപ്പെട്ടവരെ മാറ്റിനിർത്തിയിട്ട് വേണം. എ.ഡി.ജി.പി അജിത്കുമാറിനേയും പൊളിറ്റിക്കൽ സെക്രട്ടറി ശശിയേയും മാറ്റിനിർത്തിവേണം അന്വേഷണം നടത്തുവാൻ. ഒപ്പം എല്ലാ സ്വർണ്ണക്കടത്തിനും നേതൃത്വം നൽകുന്ന ഇപ്പോഴത്തെ പത്തനംതിട്ട എസ്.പിയേയും അടിയന്തിരമായി ആ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണം.

? ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ താങ്കൾ തോൽക്കുകയും ബി.ജെ.പി. സ്ഥാനാർത്ഥി സുരേഷ്‌ഗോപി വിജയിക്കുകയും ചെയ്തത് മുഖ്യമന്ത്രിയുടെ മകൾ വീണാവിജയന്റെ പേരിലുള്ള കേസുകൾ ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായുള്ള സി.പി.എം- ബി.ജെ.പി അവിഹിതബന്ധമായിരുന്നോ.

തീർച്ചയായും. അതാണല്ലോ ജാവേദ്ക്കർ പറഞ്ഞത്. ജാവേദ്ക്കർ- ഇ.പി. ജയരാജൻ കൂടിക്കാഴ്ചയിൽ ജാവേദ്ക്കർ പറഞ്ഞത്, എല്ലാ കേസുകളിൽ നിന്നും നിങ്ങളെ ഞങ്ങൾ രക്ഷിച്ചുതരാം. ഒപ്പം അടുത്ത ടേമിലും ഭരണം നിങ്ങളുടെ കൈകളിൽ തന്നെയിരിക്കാനും ഞങ്ങൾ സഹായിക്കാം. പകരം ഞങ്ങളുടെ ഒരാളെ പാർലമെന്റിലേയ്ക്കയയ്ക്കാനുള്ള ബാധ്യത നിങ്ങൾ ഏറ്റെടുക്കണം എന്നായിരുന്നു. അതിനവർ തെരഞ്ഞെടുക്കുന്നത് തൃശൂരാണ്. ആ സംഭവം പുറത്തുവന്ന കുറ്റത്തിന് ജയരാജനെ തൽക്കാലം മാറ്റിനിർത്തിയിരിക്കുകയാണ്. അതല്ലാതെ സ്ഥിരമായി മാറ്റിനിർത്തിയതാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എൽ.ഡി.എഫിന്റെ കൺവീനർ സ്ഥാനത്തുനിന്നുമാത്രമാണ് മാറ്റിയത്.

എന്തുകൊണ്ട് കേന്ദ്ര കമ്മിറ്റിയിൽ നിന്ന് മാറ്റിയില്ല? എന്തുകൊണ്ട് സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് മാറ്റിയില്ല? അതിനർത്ഥം പിണറായി വിജയന്റെ അറിവോടുകൂടിയാണ് ജയരാജനും ജാവേദ്ക്കറും തമ്മിൽ ചർച്ച നടത്തിയതെന്നാണ്. പക്ഷേ അത് ഫലവത്തായില്ല എന്നു കണ്ടപ്പോഴാണ് അജിത്കുമാറിനെ അയച്ചതും പൂരം കലക്കിയതും. അത് ഇപ്പറഞ്ഞ ഡീലിന്റെ ഭാഗമായി നടന്നതാണ്.

? ഇടക്കാലത്ത് കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ഒരു വിഷയമായിരുന്നു മുഖ്യമന്ത്രിയുടെ മകൾ വീണാവിജയനുമായി ബന്ധപ്പെട്ട എക്‌സാലോജിക് വിഷയം. അതേപ്പറ്റി ഇപ്പോൾ കേൾക്കുന്നില്ലല്ലോ.

അതൊക്കെ മുൻനിർത്തി പിണറായി വിജയൻ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സമരങ്ങൾക്ക് തുടക്കം കുറിക്കുവാനാണ് ഞങ്ങൾ തീരുമാനിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ 6-ാം തീയതിയിലെ സെക്രട്ടറിയേറ്റ് മാർച്ച് അതിന്റെ തുടക്കമായിരുന്നു. ഇനി പിണറായി വിജയൻ രാജിവയ്ക്കണമെന്നുള്ള കുറ്റപത്രവുമായി സമരരംഗത്തേക്കുവരികയാണ്.

? സംസ്ഥാനം ഇത്രയും ഗുരുതരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ പ്രതിപക്ഷ പ്രവർത്തനം തൃപ്തികരമാണോ.

ഞങ്ങളുടെ പല പ്രവർത്തകരും യു.ഡി.എഫ് അനുഭാവികളും ആവേശം കൂടിയിട്ട് പറയുന്നത്, എൽ.ഡി.എഫായിരുന്നു ഇതുപോലൊരു സാഹചര്യത്തിൽ പ്രതിപക്ഷത്തെങ്കിൽ കേരളം കത്തിയേനെ എന്നാണ്. പക്ഷേ അത്രയും പോകുന്നത് ശരിയല്ലല്ലോ. എങ്കിലും കുറേക്കൂടി ഊർജ്ജിതമാക്കാമെന്നുള്ള ഫീലിംഗ് മൊത്തത്തിലുണ്ട്. അത് നേതൃത്വം മനസ്സിലാക്കിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ അതിനനുസരിച്ചുള്ള പ്രവർത്തനം ഉണ്ടാകുമെന്നാണ് എന്നെപ്പോലുള്ളവർ പ്രതീക്ഷിക്കുന്നത്.

? പി.വി. അൻവറിന്റെ വെളിപ്പെടുത്തലിന്റെകൂടി അടിസ്ഥാനത്തിൽ പാർലമെന്റ് തെരഞ്ഞെടുപ്പിലെ തോൽവി എങ്ങനെ വിലയിരുത്തുന്നു.

ആ തെരഞ്ഞെടുപ്പിൽ നമുക്ക് പറ്റിയ ഒരു പാളിച്ച എന്നുപറയുന്നത്, പൂരം വിഷയം എന്തുമാത്രം റിയാക്ഷൻ ഉണ്ടാക്കി എന്നുള്ളതിനെക്കുറിച്ച് വസ്തുനിഷ്ഠമായി മനസ്സിലാക്കാൻ കഴിഞ്ഞില്ല. അതായത് അന്ന് ബി.ജെ.പിയുടെ പ്രാദേശിക നേതാക്കൾ ചോദിച്ച ഒരു ചോദ്യമുണ്ട്. അങ്ങനെയെങ്കിൽ എന്തുകൊണ്ട് പൂരം കലക്കിയതിന്റെ ഒരു വികാരം മുരളീധരനും കിട്ടിയില്ല? എന്തുകൊണ്ടാണ് എല്ലാം സുരേഷ്‌ഗോപിയിലേക്ക് പോയത് എന്ന്. എന്നുചോദിച്ചാൽ തെരഞ്ഞെടുപ്പിന്റെ തുടക്കം മുതൽക്കേ ഒരു പ്രചരണമുണ്ടായിരുന്നു. പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുനടന്ന ആ പ്രചരണത്തിൽ പറഞ്ഞത്, ഹിന്ദുക്കൾ രക്ഷപ്പെടണമെങ്കിൽ മോദി അധികാരത്തിൽ വരണം എന്നായിരുന്നു. അവർ അങ്ങനൊരു പ്രചരണം നടത്തിയപ്പോൾ ഞങ്ങൾ ഉയർത്തിയ മുദ്രാവാക്യം ഇൻഡ്യാസഖ്യം ഭരിക്കണമെന്നും.

ഇങ്ങനെ ഹിന്ദുക്കൾക്ക് രക്ഷയില്ലാ, മോദി വന്നേ തീരൂ എന്നുള്ള പ്രചരണത്തിന്റെ കൂടെയാണ് പൂരം കലക്കിയത്. സത്യത്തിൽ പൂരത്തിന്റെ പ്രദർശനനഗരിക്ക് ദേവസ്വം ബോർഡ് അമിതമായ ടാക്‌സ് നിശ്ചയിച്ചപ്പോൾ അതിനെതിരായി സമരം നയിച്ചത് കോൺഗ്രസാണ്. അന്ന് എം.പിയായിരുന്ന പ്രതാപന്റെ നേതൃത്വത്തിൽ ഏകദിന ഉപവാസം നടത്തി. ഞാനാണ് അത് ഉദ്ഘാടനം ചെയ്തത്. അന്ന് ഞാനവിടെ സ്ഥാനാർത്ഥിയാകുമെന്ന് ഒരു രൂപവുമില്ലായിരുന്നു. അന്ന് കോൺഗ്രസ് ആണ് മുൻപന്തിയിൽ നിന്നത്. പക്ഷേ ഇലക്ഷൻ സമയത്ത്, നേരത്തെ പറഞ്ഞതുപോലെ നടത്തിയ ബി.ജെ.പി പ്രചരണവും പൂരം മുടങ്ങിയതുമൊക്കെക്കൂടിയായപ്പോൾ സാഹചര്യമാകെ മാറി.

പൂരത്തിന്റന്നുവരെ അറുപത് ശതമാനം പേരെങ്കിലും പറഞ്ഞിരുന്നത് കെ.മുരളീധരനും സുനിൽകുമാറും തമ്മിലാണ് മത്സരം എന്നായിരുന്നു. പക്ഷേ പൂരത്തിനുശേഷമാണ് അതുവരെ രംഗത്തില്ലാതിരുന്ന സുരേഷ്‌ഗോപി വീണ്ടും രംഗത്തു വന്നത്. ഞാനൊക്കെ അവിടെ സ്ഥാനാർത്ഥിയായി ചെല്ലുമ്പോഴത്തെ അവസ്ഥ, ദലിത് വിഭാഗം താമസിക്കുന്ന ഒരു പ്രദേശത്ത് കുടുംബയോഗം നടത്തിയില്ല എന്ന കാരണത്താൽ സുരേഷ്‌ഗോപി പ്രതിഷേധിച്ചിറങ്ങിപ്പോയി, ഞാനിനി തിരുവനന്തപുരത്തുപോയി രാജീവ് ചന്ദ്രശേഖറിനുവേണ്ടി പ്രവർത്തിക്കാൻ പോവുകയാണെന്ന് പറഞ്ഞുകൊണ്ട് പോയ ആളാണ്. പൂരത്തിന്റന്ന് കാലത്തും ഉച്ചയ്ക്കും അദ്ദേഹത്തെ അവിടെങ്ങും കണ്ടില്ല. എന്നാൽ പൂരം കലങ്ങി എന്നുള്ള വാർത്ത വന്നപ്പോഴാണ് സേവാഭാരതിയുടെ ആംബുലൻസിൽ അദ്ദേഹം വരുന്നത്. അത് വസ്തുനിഷ്ഠമായി മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നുള്ളതാണ് യു.ഡി.എഫിന് സംഭവിച്ച ഒരു പാളിച്ച എന്നുപറയുന്നത്.

? അപ്പോൾ താങ്കളുടെ പ്രതികരണം എന്തായിരുന്നു.

ഞാൻ അന്നുതന്നെ പറഞ്ഞു പൂരം കലക്കിയത് എൽ.ഡി.എഫ് ആണെന്ന്. സുരേഷ്‌ഗോപിക്കുവേണ്ടി മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പോലീസാണ് പൂരം കലക്കിയതെന്ന് അന്നുതന്നെ ഞാൻ പറഞ്ഞു. 17 ന് കാലത്താണ് ഞാനത് പറഞ്ഞത്. 16-ാം തീയതി പൂരം കഴിഞ്ഞ് 17 ന് രാവിലെതന്നെ ഞാനത് പറഞ്ഞു. എങ്കിലും പക്ഷേ അതുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് ഒരുപാട് പാളിച്ചകൾ പറ്റി.

? യഥാർത്ഥത്തിൽ പി.വി. അൻവറിന് പിന്നിൽ ആരെങ്കിലുമുണ്ടെന്ന് കരുതുന്നുണ്ടോ.

ഏതായാലും അദ്ദേഹം ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതാണ്. അദ്ദേഹം കീഴടങ്ങിയോ എന്നൊന്നും ഇപ്പോൾ നമുക്ക് പറയാൻ കഴിയില്ല. കാരണം ഒരു ഭരണകക്ഷി എം.എൽ.എയ്ക്ക് പോകാൻ കഴിയുന്നതിലധികം ദൂരം അദ്ദേഹം പോയി. ഇനി ഈ അന്വേഷണം തൃപ്തികരമല്ല എന്നുപറഞ്ഞാൽ അതിനർത്ഥം അയാൾ ഭരണകക്ഷിയിൽ നിന്ന് ഔട്ട് ആയി എന്നാണ്. അങ്ങനെ ഔട്ടാകാൻ പക്ഷേ അദ്ദേഹം ആഗ്രഹിക്കുന്നില്ല എന്നാണ് ഞാൻ കരുതുന്നത്. പക്ഷേ പറയാനുള്ള കാര്യങ്ങൾ അൻവർ പറഞ്ഞു. അതിപ്പോഴും നിലനിൽക്കുകയും ചെയ്യുന്നു. ഈ കാര്യങ്ങളൊക്കെ മുഖ്യമന്ത്രിക്കും പാർട്ടിസെക്രട്ടറിക്കും എഴുതി സമർപ്പിച്ചിട്ടുമുണ്ട്.

അദ്ദേഹം പറഞ്ഞ ഒരു കാര്യം ക്ലിയറാണ്. അദ്ദേഹത്തിന്റെ റോൾ അവസാനിച്ചു. ഇനി ചെയ്യേണ്ടത് ഗവൺമെന്റാണ്. അതേസമയം ഈ സർക്കാരിന്റെ അന്വേഷണത്തെ പത്രസമ്മേളനത്തിൽ അൻവർ വിമർശിച്ചിട്ടുണ്ട്. ഹെഡ്മാസ്റ്റർക്കെതിരായ പരാതി പ്യൂൺ അന്വേഷിച്ചാൽ പോരാ എന്നാണ് പി.വി. അൻവർ അത് സംബന്ധമായി പറഞ്ഞത്.

? ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടും സി.പി.എം പ്രതിസന്ധിയിലാണല്ലോ.

 ഇവിടെ ഒരു കാര്യം മനസ്സിലാക്കേണ്ടത് എം. വിൻസന്റ് എം.എൽ.എയ്‌ക്കെതിരെ ഒരു സ്ത്രീ പരാതി പറഞ്ഞപ്പോൾ ആ സ്‌പോട്ടിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. രണ്ടാം പിണറായി സർക്കാരിന്റെ കാലത്താണ് എൽദോസ് കുന്നപ്പള്ളിക്കെതിരെ ആക്ഷേപമുണ്ടായത്. അദ്ദേഹത്തെയും സ്‌പോട്ടിൽ അറസ്റ്റ് ചെയ്തു. പക്ഷേ മുകേഷ് എം.എൽ.എയ്‌ക്കെതിരെ പരസ്യമായ വെളിപ്പെടുത്തലുണ്ടായിട്ടുപോലും ഒരു നടപടിയുമില്ല.

എപ്പോഴാണ് കേസ് രജിസ്റ്റർ ചെയ്തത്. 3-ാം തീയതിവരെ അറസ്റ്റ് ചെയ്യരുത് എന്നുപറഞ്ഞപ്പോഴാണ് സ്ത്രീപീഡനം, ഭവനഭേദനം എന്നൊക്കെ പറഞ്ഞ് കേസെടുത്തത്. ഏഴുപേർക്കെതിരെ ഇതേ മോഡൽ കേസെടുത്തു. അതിൽ എം. മുകേഷിനും മുൻ കോൺഗ്രസുകാരനായ അഡ്വ. ചന്ദ്രശേഖരനും എതിരായിട്ടുമാത്രമേ കോടതി സ്റ്റേ കൊടുത്തിട്ടുള്ളൂ. ബാക്കി അഞ്ച് പേരുണ്ടല്ലോ. അവരേയും അറസ്റ്റ് ചെയ്തിട്ടില്ല.

അപ്പോൾ ഇതിൽനിന്നും ഒരു കാര്യം മനസ്സിലാക്കേണ്ടത് വിൻസന്റിനും കുന്നപ്പളളിക്കും            ഒരു നീതി. എം. മുകേഷിനും രഞ്ജിത്തിനും വേറൊരു നീതി. അങ്ങനൊരവസ്ഥയാണ് കാണുന്നത്. അതുപോലെ മറ്റൊരു കാര്യം മനസ്സിലായത്, റിപ്പോർട്ടിന്മേൽ നാലരവർഷം പിണറായി അടയിരുന്നത് ഇവരെ സംരക്ഷിക്കാനായിരുന്നു. അത് പുറത്തുവന്നുകഴിഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW
img img