
തിരുവനന്തപുരം: മുസ്ലിം ലീഗിനെ വീണ്ടും പ്രശംസിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. ലീഗ് എല്ലായ്പ്പോഴും മതേതര നിലപാട് ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണെന്ന് സതീശൻ പറഞ്ഞു. യുഡിഎഫിന്റെ പ്രധാന ശക്തിസ്രോതസ്സാണ് ലീഗെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മന്ത്രിസ്ഥാനം സംബന്ധിച്ച് യാതൊരു തർക്കവും നിലനിൽക്കുന്നില്ലെന്ന് പാണക്കാട് സാദിഖലി തങ്ങൾ പ്രതികരിച്ചു. ചില വകുപ്പുകളിൽ മാറ്റങ്ങൾ ഉണ്ടാകാമെങ്കിലും ചർച്ചകൾ സൗഹൃദപരമായി തുടരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പ് വിട്ടുകൊടുക്കണമെന്ന ആവശ്യം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
ഇതിനിടെ, വി.ഡി. സതീശൻ നേതൃത്വം നൽകുന്ന പുതിയ യുഡിഎഫ് മന്ത്രിസഭയുടെ രൂപീകരണ ചർച്ചകൾ തിരുവനന്തപുരത്ത് സജീവമായി പുരോഗമിക്കുകയാണ്. ഘടകകക്ഷി നേതാക്കളുമായി കോൺഗ്രസ് നേതൃത്വം നടത്തുന്ന ഉഭയകക്ഷി ചർച്ചകളിലാണ് മന്ത്രിസ്ഥാനം സംബന്ധിച്ച അന്തിമ ധാരണയിലേക്ക് നീങ്ങുന്നത്. മുസ്ലിം ലീഗ് അഞ്ച് മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, നാല് മന്ത്രിസ്ഥാനം കൂടാതെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ പദവി നൽകുന്ന ഫോർമുലയാണ് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ ഈ നിർദേശത്തിൽ ലീഗ് വഴങ്ങുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു.
അതേസമയം, രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടുന്ന ജോസഫ് വിഭാഗത്തെയും അനുനയിപ്പിക്കേണ്ട വെല്ലുവിളി കോൺഗ്രസിന് മുന്നിലുണ്ട്. കോൺഗ്രസിൽ നിന്ന് ആരൊക്കെ മന്ത്രിസഭയിലെത്തും, രമേശ് ചെന്നിത്തലക്ക് ആഭ്യന്തര വകുപ്പ് ലഭിക്കുമോയെന്നതടക്കമുള്ള നിർണായക കാര്യങ്ങളിൽ അടുത്ത മണിക്കൂറുകൾക്കകം കൂടുതൽ വ്യക്തത ഉണ്ടാകുമെന്നാണ് രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തുന്നത്.










