
ന്യൂഡൽഹി: നിയമവിരുദ്ധമായ ഇടപാടുകളുമായി ബന്ധപ്പെട്ട കടങ്ങൾക്കായി നൽകിയ ചെക്കുകൾ മടങ്ങിയാൽ, അത് 'നിയമപരമായി നടപ്പാക്കാൻ കഴിയുന്ന ബാധ്യത'യായി കണക്കാക്കാനാവുമോ എന്ന കാര്യത്തിൽ സുപ്രീം കോടതി സംശയം പ്രകടിപ്പിച്ചു. ഇത്തരം കേസുകൾ നിലനിൽക്കുമെന്ന് നേരത്തെ വിധിച്ച കേരള ഹൈക്കോടതിയുടെ നിലപാടാണ് ഇപ്പോൾ സുപ്രീം കോടതിയുടെ നിരീക്ഷണത്തിന് വിധേയമായത്.
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ടിലെ സെക്ഷൻ 138 പ്രകാരം ഒരു കേസ് നിലനിൽക്കണമെങ്കിൽ, അത് നിയമപരമായി സാധുവായ ഒരു ബാധ്യതയുടെ ഭാഗമായിരിക്കണം. എന്നാൽ, നിയമവിരുദ്ധമായ കാര്യങ്ങൾക്കുവേണ്ടി എടുത്ത വായ്പകൾ ഈ പരിധിയിൽ വരുമോ എന്നാണ് സുപ്രീം കോടതി പ്രധാനമായും ചോദിച്ചത്.
“പ്രാഥമികമായി, ഞങ്ങളുടെ കാഴ്ചപ്പാടിൽ, ഈ തത്ത്വം നിയമപരമായി നടപ്പാക്കാൻ കഴിയുന്ന ബാധ്യത എന്നതിന് കീഴിൽ വരില്ല. കേരള ഹൈക്കോടതിയുടെ നിലപാട് നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമല്ല. അതുകൊണ്ട്, ഈ വിഷയത്തിൽ മാത്രം, എതിർകക്ഷിക്ക് ആറാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ നോട്ടീസ് അയക്കാൻ ഞങ്ങൾ ഉത്തരവിടുന്നു,” കോടതി വ്യക്തമാക്കി.
കേരള ഹൈക്കോടതിയുടെ സി.വി. രാജൻ കേസിലെ വിധി ശരിയാണോ എന്ന് പരിശോധിക്കുന്നതിന് മാത്രമായി നോട്ടീസ് നൽകാനാണ് സുപ്രീം കോടതി തീരുമാനിച്ചത്. ഈ വിഷയം കൂടുതൽ പരിശോധനകൾക്കായി മാറ്റിവെച്ചിരിക്കുകയാണ്.











