
പത്തു വയസുകാരി ബലാത്സംഗത്തിനിരയായ സംഭവത്തിൽ വനിത എസ്ഐ അറസ്റ്റിൽ. തമിഴ്നാട്ടിലെ ചെന്നൈ അണ്ണാ നഗർ വനിത പൊലീസ് സ്റ്റേഷനിൽ ഇൻസ്‌പെക്ടർ ആയിരുന്ന രാജിയെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പെൺകുട്ടി ബലാത്സംഗത്തിനിരയായെന്ന പരാതിയിൽ യഥാർത്ഥ പ്രതിയം സംരക്ഷിക്കാൻ ശ്രമിക്കുകയും ഇരയുടെ മാതാപിതാക്കളെ മർദ്ദിക്കുകയും പെൺകുട്ടിയുടെ ബന്ധുവായ ബാലനെ കേസിൽ പ്രതിചേർത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തതിനാണ് രാജി അറസ്റ്റിലായത്. പത്തു വയസുകാരിയെ ബലാത്സംഗം ചെയ്ത അയൽവാസിയായ സതീഷിനെ കേസിൽ നിന്നും രക്ഷിക്കാനായിരുന്നു രാജിയുടെ ശ്രമം. ഇയാളുടെ സഹായിയേയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്റ്റിലാണ് പത്തു വയസ്സുകാരി ബലാത്സംഗത്തിനിരയായത്. പെൺകുട്ടി അയൽക്കാരനായ പ്രതിയുടെ പേര് കൃത്യമായി പറഞ്ഞിരുന്നു. എന്നാൽ, കേസിൽ ഒത്തുതീർപ്പിന് രാജി കുട്ടിയുടെ മാതാപിതാക്കളെ നിർബന്ധിച്ചു. ഇതിന് വഴങ്ങാത്തതിന്റെ പേരിൽ കുട്ടിയുടെ അമ്മയെയും അച്ഛനെയും രാജി മർദിച്ചിരുന്നു. പൊലീസ് സ്റ്റേഷനിൽ പ്രതിയുടെ സാനിദ്ധ്യത്തിൽ ആയിരുന്നു മർദനം. പ്രതിയെ അറസ്റ്റ് ചെയ്യാതെ കുട്ടിയുടെ ബന്ധുവായ പതിനാലുകാരനെ അറസ്റ്റ് ചെയ്തതും വിവാദമായിരുന്നു.
ഒടുവിൽ 10 ദിവസത്തിന് ശേഷമാണ് പ്രതി സതീഷ് അറസ്റ്റിലായത്. സതീഷിനെ സഹായിച്ചതിന്റെ പേരിൽ എഐഎഡിഎംകെ പ്രവർത്തകൻ സുധാകറിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സുപ്രീം കോടതി നിയോഗിച്ച വനിത ഐപിഎസ് ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക സംഘം ആണ് രാജിയെയും എഐഎഡിഎംകെ പ്രവർത്തകനായ സുധാകറിനെയും അറസ്റ്റ് ചെയ്തത്.











