
കൊച്ചി: ചേന്ദമംഗലത്തി മൂന്നുപേരെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഋതു ജയന്റെ (27) മൊഴി പുറത്ത്. ആക്രമണത്തിൽ കൊല്ലപ്പെട്ട പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു(69), ഭാര്യ ഉഷ (62), മകൾ വിനീഷ (32) എന്നിവരെ താൻ ലക്ഷ്യമിട്ടിരുന്നില്ല എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. കൊല്ലപ്പെട്ട വിനീഷയുടെ ഭർത്താവ് ജിതിൻ ബോസിനെ മാത്രം ആക്രമിക്കാനായിരുന്നു തന്റെ ഉദ്ദേശമെന്നും ഇയാൾ പറയുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജിതിൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ലഹരിക്ക് അടിമയാണ് പ്രതിയായ ഋതു ജയൻ. ഇയാൾ കൊലപാതക സമയത്ത് ലഹരി ഉപയോഗിച്ചിരുന്നോ എന്നതടക്കം പൊലീസ് പരിശോധിക്കും. അതേസമയം, പ്രതിക്കെതിരെ നേരത്തെ പരാതി നൽകിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. ഏതാനും മാസങ്ങൾക്കു മുൻപാണ് വേണുവിന്റെ വീട്ടിലെ ഗേറ്റ് തല്ലിത്തകർത്ത സംഭവത്തിൽ ഋതുവിനെതിരെ പൊലീസിൽ പരാതി നൽകിയത്. ഇതേത്തുടർന്നു വേണുവിന്റെ വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു. വിനീഷയെ ഋതു നിരന്തരം ഫോണിൽ വിളിച്ചു ശല്യം ചെയ്തിരുന്നതായും പറയപ്പെടുന്നു.
ഋതുവും അയൽവാസികളും തമ്മിൽ ഒരു വർഷത്തോളമായി തർക്കം നിലനിന്നിരുന്നുവെന്ന വിവരവും പുറത്ത് വന്നു. വിദേശത്തുള്ള തന്റെ സഹോദരിയെ ജിതിൻ നിരന്തരം അധിക്ഷേപിച്ചിരുന്നുവെന്നും ഇതാണ് വൈരാഗ്യത്തിന് കാരണമായതെന്നുമാണ് ഋതുവിന്റെ മൊഴി. ജിതിൻ ബോസിനെ മാത്രം ആക്രമിക്കാനായിരുന്നു തന്റെ ഉദ്ദേശമെന്നാണ് പ്രതി ഋതു ജയന്റെ മൊഴി. ജിതിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് വേണുവിനെയും, ഉഷയെയും ആക്രമിച്ചത്. വിനീഷ ഓടിയടുത്തപ്പോൾ തലയ്ക്കടിച്ചുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
അതേസമയം, കൊല്ലപ്പെട്ട പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു, ഭാര്യ ഉഷ, മകൾ വിനീഷ എന്നിവരുടെ പോസ്റ്റ്മോർട്ടം പറവൂർ താലൂക്ക് ആശുപത്രിയിൽ ഇന്ന് നടക്കും. ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. വൈകീട്ടോടെ മൂന്നു പേരുടെയും സംസ്കാര ചടങ്ങുകൾ നടക്കും.









