
തൃശ്ശൂർ: പത്തു വയസ്സുകാരനെ ലൈംഗികപീഡനത്തിന് ഇരയാക്കിയ 52-കാരന് 130 വർഷം തടവ് ശിക്ഷ. ഒരുമനയൂർ മുത്തമ്മാവ് മാങ്ങാടി വീട്ടിൽ സജീവ (52)നെയാണ് ചാവക്കാട് അതിവേഗ സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. 130 വർഷം കഠിന തടവുശിക്ഷക്ക് പുറമേ 8.75 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും ചാവക്കാട് അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി അൻയാസ് തയ്യിൽ ശിക്ഷാവിധിയിൽ വ്യക്തമാക്കി. പിഴ അടച്ചില്ലെങ്കിൽ 35 മാസം അധികതടവ് അനുഭവിക്കേണ്ടിവരും.
2023 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. ഇരയായ ആൺകുട്ടിയെയും കൂട്ടുകാരനെയും സജീവൻ വീടിന്റെ ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. ചാവക്കാട് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ. പ്രസീതാ ബാലന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ എസ്.ഐ. സെസിൽ ക്രിസ്റ്റ്യൻരാജാണ് ആദ്യം അന്വേഷണം നടത്തിയത്. ഇൻസ്‌പെക്ടർ വിപിൻ കെ. വേണുഗോപാൽ തുടരന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവർ ഹാജരായി.











